തിരുവനന്തപുരം: ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി.
ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം. പൊതുതാത്പര്യം പരിഗണിച്ച് വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കണം. കേരളം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. ആവശ്യമെങ്കിൽ ഉചിതമായ നിയമ നടപടികളെടുക്കുകയും നിയമ നിർമ്മാണം നടത്തുകയും വേണം.
സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയാൽ പൊതുതാത്പര്യത്തെ ബാധിക്കുകയും ജനജീവിതം ദുരിതത്തിലാവുകയും ചെയ്യും. കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരളത്തിന്റെ മുപ്പത് ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്റെ 48ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും തടാകങ്ങളും കായലുകളും നെൽവയലുകളും തണ്ണീർത്തടങ്ങളുമാണ്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 900നു മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ മൂന്നരക്കോടിയാണ്. ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങൾ വളരെ കുറവാണ്. ഇക്കാരണങ്ങളാലാണ് ജനവാസ മേഖലകൾ പൂർണമായി ഇക്കോ സെൻസിറ്റീവ് സോണിന്റെ പരിധിയിൽ നിന്നൊഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം സമർപ്പിച്ചത്. അതിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായതെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പ്രമേയത്തെ അനുകൂലിച്ചെങ്കിലും ജനവാസമേഖലയടക്കം ഒരു കിലോമീറ്റർ വരെ ബഫർസോണാക്കണമെന്ന 2019ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കിയില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഭേദഗതി നോട്ടീസ് നൽകിയ സണ്ണി ജോസഫും വാദിച്ചു.
സുപ്രീംകോടതി വിധിക്കെതിരെ നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും എംപവേർഡ് കമ്മിറ്റി മുമ്പാകെ കേരളം നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |