തിരുവനന്തപുരം : ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ സി.പി.എം അംഗം മുരളിപെരുനെല്ലി ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഇന്നലെ നിയമസഭയിൽ അല്പനേരത്തെ ബഹളത്തിന് വഴിവച്ചു.
'ജയ് ഭീം മുദ്രാവാക്യം വിളിക്കുന്ന നിങ്ങൾ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുള്ള ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ചല്ലെ 1959ൽ ഇ.എം.എസ് സർക്കാരിനെ പിരിച്ചു വിട്ടതെന്നും ഇപ്പോൾ ജയ്ഭീം വിളിക്കുന്നത് പാലാരിവട്ടത്തെ ബീം ഉദ്ദേശിച്ചാണോ ' എന്നും പ്രതിപക്ഷത്തോടായി മുരളി ചോദിച്ചു. ഇതോടെ മുരളിപെരുനെല്ലി ഭരണഘടനയെ അധിക്ഷേപിച്ചെന്നും മാപ്പുപറയണമെന്നും എൻ. ഷംസുദ്ദീനും ടി.സിദ്ദിഖും ആവശ്യപ്പെട്ടു. ഭരണകക്ഷി അംഗങ്ങൾ എതിർപ്പുമായി എഴുന്നേറ്റതോടെ സഭാന്തരീക്ഷം ബഹളത്തിലായി.
തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ചെയർ തയ്യാറാവാതിരുന്നതോടെ പ്രതിപക്ഷാംഗങ്ങളിൽ ചിലർ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി ജയ്ഭീം മുദ്രാവാക്യം മുഴക്കി. ബഹളം കടുത്തതോടെ ഇക്കാര്യം പരിശോധിച്ച് സ്പീക്കർ റൂൾ ചെയ്യുമെന്ന് സഭനിയന്ത്രിച്ചിരുന്ന കെ.ഡി. പ്രസേനൻ അറിയിച്ചതോടെയാണ് അംഗങ്ങൾ സീറ്റിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |