തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നിട്ടുണ്ടെന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നിഷേധിച്ചു.
കോൺസുലേറ്റും പ്രോട്ടോക്കോളും കേന്ദ്ര ലിസ്റ്റിലുള്ള വിഷയങ്ങളാണെന്നും, സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളവയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് സഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് ബഹളം വച്ചു. മറുപടി പറയാതെ സർക്കാർ ഒളിച്ചോടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇന്നലെ ആദ്യ സബ്മിഷനായി പരിഗണിക്കും മുൻപു തന്നെ മന്ത്രി പി.രാജീവ് ക്രമപ്രശ്നം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയവുമായി ബന്ധമുള്ള പ്രോട്ടോക്കോൾ ലംഘനവും കോൺസുലേറ്റുമടങ്ങിയ നോട്ടീസ് അനുവദിച്ചാൽ ചട്ടവിരുദ്ധവും പിന്നീട് കീഴ്‌വഴക്കവുമായി മാറുമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. കോൺസുലേറ്റ് പിരിച്ചുവിടണമെന്നല്ല താൻ ആവശ്യപ്പെടുന്നതെന്നും, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമുള്ളതാണെന്നും വി.ഡി.സതീശൻ തിരിച്ചടിച്ചു. ഏതെങ്കിലും പദം ഉപയോഗിച്ചതിനാൽ നോട്ടീസിലുള്ളത് കേന്ദ്ര വിഷയമാവണമെന്നില്ലെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്വർണക്കടത്ത് വിഷയം നേരത്തെ സഭ ചർച്ച ചെയ്തതിനാൽ അനുമതി നൽകരുതെന്ന് മാത്യു ടി. തോമസ് ആവശ്യപ്പെട്ടു.
കേന്ദ്ര വിഷയവും, സഭ നേരത്തേ സ്വർണക്കടത്ത് ചർച്ച ചെയ്തതും പരിഗണിച്ച് നോട്ടീസിന് അനുമതി നിഷേധിക്കുന്നതായി സ്പീക്കർ പറഞ്ഞു. ഇതോടെ സഭയിൽ ബഹളമായി. ഇഷ്ടമുള്ളത് പറഞ്ഞാൽ ഡെസ്കിലടിക്കുകയും ഇഷ്ടമില്ലാത്തത് പറഞ്ഞാൽ സർക്കാരിനെ സഹായിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. എല്ലാ സമയത്തും എല്ലാവർക്കും ഇഷ്ടപ്പെട്ട നിലപാട് എടുക്കാനാവില്ല. ഒരിക്കൽ അനുവദിച്ചാൽ അത് കീഴ്‌വഴക്കമാവും- സ്പീക്കർ വ്യക്തമാക്കി.
സ്പീക്കറുടെ റൂളിംഗിനെ ചോദ്യം ചെയ്യുന്നില്ലെന്നും സഭയിൽ നടന്നത് നാടകമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരാണ് സ്വർണം കൊണ്ടുവന്നതെന്നും, എവിടേക്കാണ് പോയതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. സ്വർണക്കടത്ത് വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഭയപ്പെടുന്നുവെന്നും സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.
സി.ബി.ഐ വന്നാൽ എല്ലാ
ചോദ്യങ്ങൾക്കും ഉത്തരം
സ്വർണം ആരാണ് കൊണ്ടുവന്നതെന്നും കൊടുത്തയച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക്
മറുപടിയുണ്ടോയെന്നാണ് മുഖ്യമന്ത്രി സഭയിൽ ചോദിച്ചതെന്നും, ഈ ചോദ്യങ്ങൾക്ക് കൂടിയുള്ള ഉത്തരം സി.ബി.ഐ അന്വേഷണത്തിലൂടെ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ കോൺസുൽ ജനറൽ എന്തിനാണ് മുഖ്യമന്ത്രിയെ കണ്ടത്? ആറന്മുള കണ്ണാടി ഡിപ്ലോമാറ്റിക് ചാനലിലൂടെ അയച്ചത് എന്തിനാണ്? മടിയിൽ കനമില്ലെന്ന് വഴിയിൽ ബോർഡ് എഴുതി വയ്ക്കാതെ മടിയിൽ കനമില്ലെന്ന് തെളിയിക്കണം-സതീശൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് നോട്ടീസ് സഭയിൽ,
ഗാലറിയിൽ എം.ശിവശങ്കർ
തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷൻ നിയമസഭ പരിഗണിക്കുമ്പോൾ ശൂന്യവേളയുടെ തുടക്കം മുതൽ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ഗാലറിയിലെ രണ്ടാം നിരയിൽ സ്വർണക്കടത്തു കേസ് പ്രതി എം. ശിവശങ്കറുമുണ്ടായിരുന്നു. സബ്മിഷൻ അവതരിപ്പിക്കാൻ അനുമതി നൽകുന്നതിനെച്ചൊല്ലി അംഗങ്ങൾ ക്രമപ്രശ്നമുന്നയിച്ചപ്പോഴും ഇതേത്തുടർന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് ബഹളമുണ്ടാക്കിയപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ ശിവശങ്കർ കൈയും കെട്ടി നിസംഗനായി ഇരുന്നു. സതീശന്റെ സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെ ശിവശങ്കർ ഗാലറി വിട്ടുപോകാൻ എഴുന്നേറ്റെങ്കിലും വീണ്ടും സീറ്റിൽ വന്നിരുന്നു. മൂന്നു സബ്മിഷനുകൾ കൂടി സഭ പരിഗണിച്ചതിനു പിന്നാലെയാണ് ശിവശങ്കർ ഗാലറി വിട്ടിറങ്ങിയത്.
രാജീവ് - സതീശൻ വാക്പോര്
സഭയിലും പുറത്തും
തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിലും സഭയ്ക്ക് പുറത്തും മന്ത്റി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഏറ്റുമുട്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സതീശന്റെ സബ്മിഷനിൽ ക്രമപ്രശ്നം ഉന്നയിച്ചത് രാജീവായിരുന്നു. മന്ത്റി ഉൾപ്പെടെയുള്ളവർ ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ അവരെ സഹായിക്കുന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചതെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗൗരവുമള്ള വിഷയം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. കേന്ദ്ര മന്ത്റിയുടെ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.
സ്പീക്കർ സഭയിൽ നൽകിയ റൂളിംഗിനെ പ്രതിപക്ഷ നേതാവ് പുറത്തു ചോദ്യം ചെയ്യുന്നത് അനുചിതമാണെന്നും സഭാ നാഥനോടുള്ള അനാദരവാണെന്നും മന്ത്റി പി.രാജീവ് നിയമസഭാ മീഡിയാ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |