തിരുവനന്തപുരം: തനിക്കു നേരേ കണ്ണൂർ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലുണ്ടായ വധശ്രമം ആസൂത്രിതമായ ഭീകര പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചുകൊണ്ട് അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ വിമാനത്തിൽ കയറിയത്. വിമാനം ലാൻഡ് ചെയ്തയുടൻ അക്രമികൾ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു. എയർഹോസ്റ്റസുമാർ വിലക്കിയെങ്കിലും വക വയ്ക്കാതെ ആക്രമിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ഗൺമാനും തടഞ്ഞതിനാലാണ് അനിഷ്ടസംഭവങ്ങളുണ്ടാകാതിരുന്നത്.
താൻ വിമാനത്തിൽ നിന്നിറങ്ങിയ ശേഷമല്ല സംഭവമുണ്ടായത്. വിമാനത്തിൽ ആക്രമിച്ചാൽ, എത്ര
സുരക്ഷയുള്ളയാളായാലും വിമാനജീവനക്കാർക്ക് പ്രതിരോധിക്കാൻ സംവിധാനമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുകയെന്ന പദ്ധതിയാണ് മുൻ എം.എൽ.എ അടക്കമുള്ള യൂത്ത്കോൺഗ്രസ് നേതാക്കൾ ആസൂത്രണം ചെയ്തത്. 13000 രൂപയുടെ ടിക്കറ്റ് മൂന്നു പേർക്കും സ്പോൺസറെ കണ്ടെത്തി സംഘടിപ്പിച്ചു. പ്രതികൾ പൊലീസിലോ, കോടതിയിലോ ആരും തങ്ങളെ ആക്രമിച്ചതായി പരാതിപ്പെട്ടിട്ടില്ല. ഗൗരവമുള്ള കേസിലെ തുടർനടപടികളിൽ നിന്ന് ഒഴിവാകാനാണ് ദിവസങ്ങൾക്കുശേഷം പ്രതികൾ ഇ.പി. ജയരാജനെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വസ്തുതാവിരുദ്ധമായ ഈ പരാതിയിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരം, മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ സദുദ്ദേശ്യത്തോടെ തടഞ്ഞവർക്കെതിരെ നിയമനടപടി നിലനിൽക്കുന്നതല്ല. തന്റെയടുത്തേക്ക് അട്ടഹാസത്തോടെയുള്ള വരവ് ലോഹ്യം പറയാനായിരുന്നില്ല. ആക്രമിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യമുള്ളവരെ തിരഞ്ഞെടുത്തയച്ചതാണ്. ഒരു പ്രതിക്കെതിരെ 19 കേസുകളുണ്ട്. സംഭവത്തിലുൾപ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേൾക്കാതെയാണ് ഇൻഡിഗോ വിമാനക്കമ്പനി ഇ.പി. ജയരാജന് യാത്രാവിലക്കേർപ്പെടുത്തിയത്. പ്രതികളെ സഹായിക്കുന്ന നിലപാടാണിതെന്ന ആക്ഷേപവുമുണ്ട്. യാത്രക്കാർക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതും അക്രമികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ട നീതി:
സതീശൻ
മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങളാണ് പറയുന്നതെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വിമാനത്തിൽ യാത്രക്കാരെ ദേഹോപദ്രവമേൽപ്പിച്ചത് ക്രിമിനൽ കുറ്റമാണ്. യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമക്കേസെടുക്കുകയും, അവരെ ക്രൂരമായി മർദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങിയശേഷമായിരുന്നു സംഭവമെന്ന് ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതാണ്. ഇൻഡിഗോയുടെ അന്വേഷണത്തിൽ ഇ.പി. ജയരാജന്റെ ക്രിമിനൽ കുറ്റകൃത്യം വെളിവായതിനാലാണ് പ്രതിയാക്കപ്പെട്ടവരേക്കാൾ വലിയ ശിക്ഷ നൽകിയതെന്നും സതീശൻ പറഞ്ഞു.
എനിക്ക് നേരേ വധശ്രമം
ആദ്യമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തന്നെ ലക്ഷ്യമിട്ടുള്ള വധശ്രമം ആദ്യമായല്ലെന്നും, ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ :- '
'ഓലമ്പ്ര തൃക്കടാരിപൊയിൽ കോൺഗ്രസ് നേതാവ് എന്റെ നേരെയാണ് നിറയൊഴിച്ചത്. മമ്പറത്ത് ഞാൻ നടന്നുപോകുമ്പോഴായിരുന്നു ഒരാൾ എനിക്ക് നേരെ വെടി വച്ചത്. പരാതിപ്പെട്ടപ്പോൾ ഡി വൈ.എസ്.പി അന്വേഷിച്ച് പറഞ്ഞത് അത് കളിത്തോക്കാണെന്നാണ്. നേരത്തെ ഞാൻ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു മൈൽ നടന്നുവേണം എന്റെ നാട്ടിലെ ഗ്രാമമായ ഓലിയമ്പലത്തെത്താൻ. വയൽവരമ്പിലൂടെ നടന്നു വരുമ്പോൾ, അവിടെയൊരു കടയിൽ നാലഞ്ചാളുകൾ കൂടിയിരിക്കുന്നു. അവർ അവിടെയുണ്ടായിരുന്ന കുട്ടിയോട് ഒരു ഗ്ലാസ്സ് ചോദിച്ചു. കുട്ടി വീട്ടിൽ നിന്ന് ഗ്ലാസ്സെടുത്തു കൊടുത്തു. രാവിലെ തന്നെ ചാരായം ഒഴിച്ചുകൊടുക്കാനായിരുന്നു അത്. അതിനടുത്തൊരു വീട്ടിൽ നിന്ന് വെള്ളയപ്പവും മറ്റും കൊണ്ടുവന്നിട്ടുമുണ്ട്. അപ്പോ ഈ കുട്ടിക്ക് സംശയമായി. അടുത്ത് കൊടുവാളൊക്കെയുണ്ട്. കുട്ടി പോയി അമ്മയോട് ഇക്കാര്യം പറഞ്ഞു. കാര്യം അവർക്ക് മനസ്സിലായി. പിണറായി സർവീസ് സഹകരണ സംഘത്തിന്റെ കല്ലിടലിനായിരുന്നു ഞാൻ പോയത്. അവിടെ എന്തായാലും ഞാൻ വരുമെന്ന് അവർക്കറിയാമായിരുന്നു. അതിന് വേണ്ടിയായിരുന്നു അവർ കാത്തിരുന്നത്. കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടെന്ന് മനസ്സിലായപ്പോൾ അവർ അവിടെ നിന്ന് നീങ്ങി. പത്തു മിനിട്ട് കഴിഞ്ഞപ്പോഴാണ് ഞാൻ നടന്നുവന്നത്. അടുത്ത വീട്ടുകാർ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അവിടെയും കടന്നുപോയപ്പോൾ ഒരാൾ എന്നോട് വിവരം പറഞ്ഞു. അവർ എങ്ങോട്ടുപോയെന്ന് അന്വേഷിച്ചപ്പോൾ ഓലിയമ്പലത്തിലേക്ക് പോയെന്ന് പറഞ്ഞു. ആ വന്നത് മുഴുപ്പിലങ്ങാട്ടുള്ള അന്നത്തെ കാലത്ത് അറിയപ്പെടുന്ന റൗഡിയായിരുന്നു.
. അന്നത്തെ കണ്ണൂരിൽ ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങൾ നേരിടേണ്ടിവന്നവനാണ് ഞാൻ. അതിലെല്ലാം പങ്കു വഹിച്ചവരാകും ഇത്തരം കാര്യങ്ങളും (വിമാനത്തിലെ പ്രതിഷേധം) പ്ലാൻ ചെയ്തിരിക്കുകയെന്നാണ് ഞാൻ കരുതിയത്. മുൻ എം.എൽ.എ ഇങ്ങനെയൊക്കെ ചെയ്യിക്കുമെന്ന് ശങ്കയില്ലായിരുന്നു''- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |