തിരുവനന്തപുരം: ഒരു കുഴിയുമില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിൽ മുതലക്കുഴികളാണെന്ന് പരിഹസിച്ച് പ്രതിപക്ഷം.
റോഡിലെ കുഴിയടയ്‌ക്കാതെ ജനത്തിന്റെ നടുവൊടിക്കുകയാണെന്ന് ആരോപിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പൊതുമരാമത്ത് വകുപ്പിൽ റെക്കാഡ് പണികളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2752കോടിയുടെ 767 പദ്ധതികൾ പല ഘട്ടങ്ങളിലാണ്. 760 കോടിയുടെ 117പദ്ധതികൾ ടെൻഡറിലാണ്. കിഫ്ബിയുടെ 5354കോടിയുടേയും കെ.എസ്.ടി.പിയുടെ 5032കോടിയുടെയും പണികളും പുരോഗമിക്കുന്നു. നാല് മാസത്തിനിടെ 2175 കോടിയുടെ 330 പദ്ധതികൾ പൂർത്തിയാക്കി. 34.26 കോടി കിഫ്ബി കുഴിയടയ്ക്കാൻ നൽകി. 90 റോഡുകളിൽ ജല അതോറിട്ടിയുടെ പണി നടക്കുന്നു. ഹൈക്കോടതി പ്രതികൂല പരാമർശം നടത്തിയത് മുഴുവൻ മരാമത്ത് റോഡുകളെക്കുറിച്ചല്ല. ആറെണ്ണം മാത്രമായിരുന്നു മരാമത്ത് റോഡുകൾ. കഴിഞ്ഞ ജൂലായിൽ ഉണ്ടായിരുന്നത്ര കുഴികൾ ഈ ജൂലായിൽ ഇല്ലെന്നും മന്ത്റി മുഹമ്മദ് റിയാസ് പറഞ്ഞു.
കഴിഞ്ഞ ജൂലായിൽ എത്ര കുഴി ഉണ്ടായിരുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യത്തിന് മന്ത്റി മറുപടി നൽകിയില്ല.
പശ ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നതെന്ന ഹൈക്കോടതിയുടെ വിമർശനത്തിന് സർക്കാർ പുല്ലുവില നൽകിയില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് എൽദോസ് പി കുന്നപ്പിള്ളിൽ പറഞ്ഞു.
അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കാൻ വൈകിയതുമൂലം ടെൻഡർ വൈകിയെന്നും മഴ ആരംഭിച്ചതോടെ റോഡുകളെല്ലാം തകർന്നെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ പറഞ്ഞു. മെയിന്റനൻസ് വിഭാഗവും റോഡ്സ് വിഭാഗവും തമ്മിലുള്ള തർക്കമാണ് അറ്റകുറ്റപ്പണി വൈകിച്ചത്. മഴയ്ക്ക് മുമ്പ് പതിവുള്ള അറ്റകുറ്റപ്പണിയും നടന്നില്ല. നവീകരണം നടക്കുന്ന റോഡുകളിൽ, അത് തീരുംവരെ അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിട്ടി പണം നൽകുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർക്കാർ പണം നൽകുമായിരുന്നു. റോഡിലെ കുഴിയെക്കുറിച്ച് പറയുമ്പോൾ മന്ത്റി ബി.ജെ.പി ബന്ധം ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ്ജേക്കബ്, കെ.കെ.രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
ബി.ജെ.പി ബന്ധം:
മന്ത്രി റിയാസും സതീശനും
തമ്മിൽ സഭയിൽ വാക്പോര്
തിരുവനന്തപുരം: ബി.ജെ.പി ബന്ധത്തെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടഞ്ഞു.
റോഡിലെ കുഴികളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ, കേന്ദ്രമന്ത്രിമാർ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കേരളത്തിലെത്തുന്നതിനെ വിമർശിച്ച് റിയാസാണ് വിഷയം എടുത്തിട്ടത്. ബി.ജെ.പിക്കൊപ്പം നിൽക്കുകയും ഇടത് രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനെന്ന് റിയാസ് ആരോപിച്ചപ്പോൾ, സി.പി.എമ്മും ബി.ജെ.പിയുമായാണ് പല പ്രധാന കാര്യങ്ങളിലും ഒത്തുതീർപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രമന്ത്രിമാർ വരുന്നതെന്നും, കുതിരാൻ ടണൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുൻപേ രഹസ്യമായി തുറന്നുകൊടുക്കാൻ ശ്രമിച്ചെന്നും മന്ത്രി റിയാസ് പറഞ്ഞു. കേന്ദ്രമന്ത്രി തെറ്റായ നിലപാട് സ്വീകരിച്ചിട്ടും പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. അമ്മയുടെ ഒക്കത്തിരിക്കുകയും, അച്ഛനൊപ്പം നടക്കുകയും വേണം. ഇതാണ് കോൺഗ്രസിന്റെ നിലപാട്. ബി.ജെ.പിയോടും കേന്ദ്രത്തിന്റെ നിലപാടിനോടും തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.
റോഡിലെ കുഴികളെക്കുറിച്ച് പറയുമ്പോൾ ബി.ജെ.പിയെക്കുറിച്ചാണ് മന്ത്രി റിയാസ് മറുപടി നൽകുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വിദേശകാര്യ മന്ത്രി കേരളത്തിലെത്തിയത് രാഷ്ട്രീയ കാര്യങ്ങൾക്കാണ്. വയനാട്ടിൽ നിന്ന് രാഹുൽഗാന്ധിയെ തുരത്തണമെന്ന് അവിടെയെത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രസംഗിച്ച് ഒരു മാസത്തിനകം രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് സ്മൃതിയുടെ ആഹ്വാനം നടപ്പാക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ദേശീയപാതയിലാണോ പൊതുമരാമത്ത് റോഡിലാണോ കൂടുതൽ കുഴിയെന്ന് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ കടുത്ത ആശയ സംവാദമാണ് നടക്കുന്നതെന്നും സതീശൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |