തിരുവനന്തപുരം: സംസ്ഥാനത്തെ എം.പിമാരിൽ മഹാഭൂരിപക്ഷവും പാർലമെന്റിൽ സംസ്ഥാന വികസന താല്പര്യത്തിന് വിരുദ്ധമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ച ഭരണപക്ഷ അംഗങ്ങളോട് അസന്തുഷ്ടി പ്രകടിപ്പിച്ച് സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്.
ഈ മാസം 23ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിൽപ്പെട്ട ചോദ്യത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ക്രമപ്രശ്നമുന്നയിച്ചിരുന്നു. യു.ഡി.എഫ് എം.പിമാരെ അധിക്ഷേപിക്കുന്ന ചോദ്യമാണെന്നാണ് ആരോപണം. സംസ്ഥാന വികസനത്തിന് ഗുണമാകുന്ന തരത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടുമോ' എന്ന ചോദ്യവും അന്യായമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി.
ചോദ്യത്തിന്റെ നോട്ടീസ് പരിശോധിച്ച് എഡിറ്റ് ചെയ്ത് അനുമതി നൽകുന്നതിൽ നിയമസഭാ സെക്രട്ടേറിയറ്റിന് വീഴ്ച സംഭവിച്ചെന്ന് സ്പീക്കർ വ്യക്തമാക്കി. നോട്ടീസുകളിൽ പലപ്പോഴും കടന്നുകൂടാറുള്ള വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ വിശേഷണങ്ങളോ അപകീർത്തികരമായ സ്റ്റേറ്റ്മെന്റുകളോ ഒഴിവാക്കിയാണ് അന്തിമാനുമതി നൽകുക ഈ സഭയുടെ ഒന്നാം സമ്മേളനത്തിൽ 2021 ജൂൺ എട്ടിന് ഇതുസംബന്ധിച്ച് ചെയർ വ്യക്തമായ റൂളിംഗ് നൽകിയിട്ടും ഇത്തരത്തിലുള്ള അപാകതകൾ ചോദ്യങ്ങളുടെ ലിസ്റ്റിൽ കടന്നുകൂടുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം വീഴ്ചകൾ മേലിൽ ആവർത്തിക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുന്നതായും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |