തിരുവനന്തപുരം: പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ, സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി. ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പയറ്റുക. കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി. ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. പുറമെ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ വൈകിപ്പിക്കാനാവും ശ്രമം.
കേസ് പിൻവലിക്കാൻ സുപ്രീംകോടതി വരെ പോരാടി പരാജയപ്പെട്ട സർക്കാരാണ്, ഇനി പ്രതികൾക്ക് ശിക്ഷയുറപ്പാക്കാൻ കേസ് നടത്തേണ്ടത്. ഒരേസമയം, സർക്കാർ വാദിയും പ്രതിയുമാവുന്ന അപൂർവതയാണ് ഈ കേസിൽ. സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്ക് ശിക്ഷ വാങ്ങിനൽകാൻ വാദിക്കേണ്ടിവരും. അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി. ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. അന്നത്തെ സാമാജികരും വാച്ച് ആൻഡ് വാർഡും സാക്ഷികളാണ്. മന്ത്രിക്കും എം.എൽ.എയ്ക്കുമെതിരെ എത്ര പൊലീസുകാർ സാക്ഷിപറയുമെന്ന് കണ്ടറിയണം. അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്ന് ,
കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു.
ലോകം മുഴുവൻ തത്സമയം കണ്ട ദൃശ്യങ്ങളാണ് ശക്തമായ ഡിജിറ്റൽ തെളിവ്. നിയമസഭാ സെക്രട്ടേറിയറ്റ് പകർത്തിയ ദൃശ്യങ്ങൾ തെളിവാകുമെന്ന് കോടതി ഉത്തരവിട്ടതോടെ, കേസിന്റെ ഭാവിയെക്കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ എം.എൽ.എമാർ പ്രതികളായേക്കുമെന്ന സാഹചര്യവുമുണ്ട്. ഐ.പി.സി-109, സിആർപിസി-319 വകുപ്പുകൾ പ്രകാരം കൂടുതൽ പേരെ പ്രതികളാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ട്.
കുറ്റങ്ങളും
ശിക്ഷയും
■പൊതുമുതൽ നശീകരണം തടയൽ നിയമം -
5വർഷം വരെ തടവും പിഴയും
■ഐ.പി.സി 447 അതിക്രമിച്ചു കടക്കൽ-
3മാസം തടവ്, 500രൂപ പിഴ
■ഐ.പി.സി 427 പൊതുമുതൽ നശിപ്പിക്കൽ-
2വർഷം തടവ്, പിഴ
■ഐ.പി.സി-447 അതിക്രമിച്ചു കടക്കൽ-
മൂന്നു മാസം തടവുശിക്ഷ.
(പ്രതികൾ സാമാജികരായതിനാൽ നിലനിൽക്കില്ല)
ഹൈക്കോടതി നടപടി സ്വാഗതാർഹം: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല. സർക്കാരിനും പ്രതികൾക്കുമേറ്റ കടുത്ത പ്രഹരമാണ് ഹൈക്കോടതി വിധി. കേസ് പിൻവലിക്കാനുള്ള ശ്രമത്തിനെതിരെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ താൻ നിയമയുദ്ധം നടത്തിയിരുന്നു. അതിനു കൂടുതൽ ശക്തിപകരുന്നതാണ് ഇപ്പോഴത്തെ വിധി.
ഭരണഘടന ഉയർത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സർക്കാർ നിയമവ്യവസ്ഥ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |