യുവതിയുടെ നില മെച്ചപ്പെട്ടു
കൈയിലെ ഒടിവിന് ഇന്ന് ശസ്‌ത്രക്രിയ
കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ കുറ്റവാളി നൂറനാട് സ്വദേശി ബാബുക്കുട്ടൻ ചെങ്ങന്നൂർ സ്‌റ്റേഷനിൽ ഇറങ്ങി മുങ്ങിയതായി സൂചന. ഇയാളെ കണ്ടെത്താൻ കഴിയുന്ന വ്യക്തമായ വിവരങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചിട്ടില്ല.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയ മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശ (32)യുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി.
ആശയുടെ ഇടതുകൈയിൽ ഒടിവിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കഴുത്തിന് പിന്നിലെ മുറിവ് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തും. അരക്കെട്ട് ഭാഗത്ത് നട്ടെല്ലിലും പരിക്കുണ്ട്. ട്രെയിനിൽ വലിച്ചിഴച്ചപ്പോഴോ പുറത്തേക്ക് ചാടിയപ്പോഴോ സംഭവിച്ചതാണിത് എന്നാണ് സംശയം. നടുവിന് വേദനയുണ്ട്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് ആശയെ മുറിയിലേക്ക് മാറ്റിയത്. ആരോഗ്യനില ഭദ്രമാണെന്നും ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ന്യൂറോ സർജൻ ഡോ. ഹാരുൺ എം. പിള്ളൈയുടെ നേതൃത്വത്തിലാണ് ചികിത്സ. ആശ ലഘുവായി ഭക്ഷണം കഴിച്ചതായും സംസാരിച്ചതായും രാഹുൽ പറഞ്ഞു. വേദന സംഹാരികൾ നൽകുന്നതിനാൽ മയക്കം ഉണ്ട്.
വധശ്രമത്തിന് കേസ്:
ലുക്ക് ഔട്ട് നോട്ടീസ് ഉടൻ
അക്രമിയെ പിടികൂടാൻ ശ്രമം തുടരുകയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഇയാൾ ചെങ്ങന്നൂരിൽ ഇറങ്ങിയോ എന്ന് സ്ഥിരീകരിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇന്നോ നാളെയോ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മോഷണത്തിനും പിടിച്ചുപറിക്കുമായി മനപ്പൂർവം ആക്രമിക്കൽ (394), വധശ്രമം (307), ലൈംഗികാതിക്രമം (376) എന്നീ വകുപ്പുകളാണ് റെയിൽവേ പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.
ഇയാളെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴിയും പ്രചാരണം ആരംഭിച്ചു.
ബലപ്രയോഗത്തിനിടെ നഷ്ടമായ ആശയുടെ മൊബൈൽ ഫോൺ ഓലിപ്പുറം ഭാഗത്ത് നിന്ന് കിട്ടി. പാളത്തിന് സമീപം ഫോൺ കണ്ട രണ്ടു യുവാക്കൾ മുളന്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. എറണാകുളത്തു നിന്ന് റെയിൽവേ പൊലീസെത്തി ഫോൺ ഏറ്റുവാങ്ങി.
ട്രെയിനിൽ അതിക്രമത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി റെയിൽവേ ട്രൈബ്യൂണലിന് പരാതി നൽകാമെന്ന് റെയിൽവേ ഏരിയാ മാനേജർ നിഥിൻ റോബർട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |