ഇടുക്കി: കൃഷിപ്പണിക്കായി പോകുന്നതിനിടെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച, നാട്ടിലെ പേടിസ്വപ്നമായ പുലിയെ മൽപ്പിടിത്തത്തിനൊടുവിൽ പ്രാണരക്ഷാർത്ഥം ആദിവാസി യുവാവ് തലയ്ക്ക് വെട്ടിക്കൊന്നു. പുലിയുടെ ആക്രമണത്തിൽ കൈ ഒടിഞ്ഞതുൾപ്പെടെ ഗുരുതര പരിക്കേറ്റ മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനെ (45) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ കോളനിക്കടുത്ത് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. പ്രാണരക്ഷാർത്ഥമായതിനാൽ പുലിയെ കൊന്നതിന് ഗോപാലനെതിരെ തത്കാലം കേസ് എടുക്കേണ്ടെന്നാണ് വനം വകുപ്പ് തീരുമാനം.
ചത്ത പുലിയെ മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറംഗ ദേശീയ കടുവ നിർണയ സമിതിയുടെ പരിശോധനയ്ക്കു ശേഷമാകും പോസ്റ്റ്‌മോർട്ടവും കേസ് സംബന്ധിച്ച തീരുമാനവുമെന്ന് ഡി.എഫ്.ഒ കെ.ജയചന്ദ്രൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ ബന്ധുവിന്റെ കൃഷിയിടത്തിൽ പണിക്കായി ഗോപാലൻ വാക്കത്തിയുമായി പോകുമ്പോഴാണ് സ്‌കൂളിന് സമീപത്ത് കൊക്കോയുടെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പുലി ചാടി വീണത്. കൈയിൽ കടിയേറ്റതോടെ വാക്കത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ടും പുലി വിടാത്തതോടെ മൽപ്പിടിത്തമായി. ഒടുവിൽ സ്വയരക്ഷയ്ക്ക് പുലിയുടെ തലയിൽ വെട്ടുകയായിരുന്നു. ഗോപാലന്റെ അലറിവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും പുലി ചത്തു. താൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പുലി എന്നെ കൊല്ലുമായിരുന്നെന്ന് ഗോപാലൻ പറഞ്ഞു.
ചത്തത് നാടിനെ വിറപ്പിച്ച പുലി
കുറേ നാളായി മാങ്കുളത്തും പരിസരത്തും വിലസുന്ന ഈ പുലി നാട്ടുകാരുടെ പേടി സ്വപ്നമാണ്.
അമ്പതോളം വളർത്തു മൃഗങ്ങളെ കൊന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിന് മാങ്കുളം അമ്പതാം മൈലിൽ കോട്ടയിൽ ബിനോയിയുടെ കോഴിക്കൂടിന്റെ വലയിൽ കുടുങ്ങിയത് ഈ പുലിയാണെന്ന് കരുതുന്നു. ബഹളം കേട്ട് ജനം കൂടിയപ്പോഴേക്കും വല പൊട്ടിച്ച് രക്ഷപ്പെട്ടു.
"ആടിനെ കൊന്നുതിന്ന ശേഷം വിശ്രമിക്കുകയായിരുന്നു പുലി. പെട്ടെന്ന് തന്റെ നേർക്ക് ചാടി വീണു. കുതറി മാറിയപ്പോൾ ഇടതു കൈപ്പത്തിക്ക് കടിയേറ്റ് ഞാൻ നിലത്തു വീണു. രക്ഷപ്പെടാൻ വാക്കത്തിക്ക് ആഞ്ഞ് വീഴ്ത്തി. പുലിയുടെ കണ്ണിലും മുഖത്തുമാണ് വെട്ടു കൊണ്ടത്. പുലി അപ്പോൾ തന്നെ ചത്തു വീണു.
- ഗോപാലൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |