വർക്കല: വർക്കല കണ്ണമ്പയിൽ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തിയശേഷം ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ചു. പെരുംകുഴി കയർ സൊസൈറ്റിക്ക് സമീപം കിഴക്കതിൽ വീട്ടിൽ രാജേന്ദ്രനാണ് (57) മരിച്ചത്. കണ്ണമ്പ ചാലുവിള ചന്ദ്രലേഖയിൽ ബിന്ദു വിശ്വനാഥന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ബിന്ദു ആ സമയം വീട്ടിലുണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ വീടിന്റെ ഹാളിൽ എത്തിച്ച നിലയിലായിരുന്നു. അതിലൊന്ന് തുറന്നുവിട്ട് തീകൊളുത്തിശേഷം സമീപത്തെ കിടപ്പുമുറിയിലെത്തി ഷാളുകൊണ്ട് ഫാനിൽ കെട്ടിതൂങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ഹാളിൽ നിന്ന് കിടപ്പുമുറിയിലേക്കും ആളിപ്പടർന്ന തീയിൽ ഷാൾ ഉരുകി രാജേന്ദ്രൻ താഴേക്ക് വീണ നിലയിലായിരുന്നു. ശരീരമാകെ പൊള്ളലേറ്റിട്ടുണ്ട്. വീട്ടിലെ ഫർണിച്ചർ ഉൾപ്പെടെ കത്തിനശിച്ചു.
പെരുംകുഴിയിലെ ഓട്ടോ ഡ്രൈവറായ രാജേന്ദ്രന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ബിന്ദുവിന്റെ വീട്ടിൽ ഇടയ്ക്കിടെ ഇയാൾ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന് രണ്ട് പെൺമക്കളുണ്ട്. അവർ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹങ്ങളിലാണ് താമസം. ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുന്ന ബിന്ദു ഒറ്റയ്ക്കാണ് കഴിയുന്നത്. രണ്ടുവർഷം മുമ്പാണ് ചാലുവിളയിൽ വീടുവച്ച് താമസമായത്.
ഇന്നലെ ബിന്ദു ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയ സമയത്താണ് രാജേന്ദ്രൻ ഇവിടെ എത്തിയത്. വീടിന്റെ പിൻഭാഗത്തെ വാതിലിലൂടെയാണ് അകത്തുകടന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ബിന്ദുവുമായി ചില സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വർക്കല പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തങ്കമണിയാണ് രാജേന്ദ്രന്റെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |