കൊച്ചി: ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചെന്ന ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്ത അയിഷ സുൽത്താനയെ ലക്ഷദ്വീപ് എസ്.പി ശരത് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ.
ഇന്നലെ വൈകിട്ട് 4.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ 7.30 വരെ നീണ്ടു. ശേഷം വിട്ടയച്ച അയിഷയോട് നാലും ദിവസം കവരത്തിയിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അറിയിച്ചു.
ഇന്നലെ 3.50ന് സഹോദരൻ അൻസാറിനൊപ്പം അയിഷ കവരത്തിയിലെ പൊലീസ് ആസ്ഥാനത്ത് ഹാജരായിരുന്നു. ഹൈക്കോടതി അഭിഭാഷകനായ അക്ബർ കരീമിനൊപ്പമാണ് അയിഷ ലക്ഷദ്വീപിൽ എത്തിയത്. ഇദ്ദേഹം ക്വാറന്റൈനിൽ ആയതിനാൽ അയിഷയെ അനുഗമിച്ചില്ല.
ജൂൺ എട്ടിന് മീഡിയവൺ ചാനലിൽ നടത്തിയ ചർച്ചയിലാണ് അയിഷ വിവാദ പരാമർശം നടത്തിയത്. ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യങ്ങൾ അടക്കം പൊലീസ് അയിഷയോട് ചോദിച്ചു.
പൊലീസിൽ ഹാജരാകണമെന്ന് മുൻകൂർ ജാമ്യത്തിന് സമീപിച്ചപ്പോൾ ഹൈക്കോടതി അയിഷയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ട്. ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയാണ് അയിഷക്കെതിരെ പരാതി നൽകിയത്.
രാജ്യത്തിന് എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അയിഷ നേരത്തെ വിശദീകരിച്ചിരുന്നു. ശനിയാഴ്ചയാണ് കവരത്തിയിൽ എത്തിയ ചെത്ത്ലാത്ത് സ്വദേശിയായ അയിഷ കവരത്തിയിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസം.
അറസ്റ്റുണ്ടാവില്ല: അയിഷ
കേസിൽ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി അയിഷ പറഞ്ഞു. രണ്ട് ദിവസത്തിനകം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചിപ്പിച്ചു. മാന്യമായാണ് പൊലീസുകാർ പെരുമാറിയത്. ഒറ്റയ്ക്ക് ഇരുത്തിയാണ് ചോദ്യങ്ങൾ ചോദിച്ചത്. എന്ത് സാഹചര്യത്തിൽ, എന്തിന് വേണ്ടി, ആരെ ഉദ്ദേശിച്ച് ജൈവായുധ പരാമർശം നടത്തിയെന്നൊക്കെയാണ് ചോദിച്ചത്. നേരത്തേ വ്യക്തമാക്കിയ പോലെ മറുപടിയും നൽകിയെന്ന് അയിഷ പറഞ്ഞു.
കേരള ഹൈക്കോടതിയുടെ പരിധിയിൽ
നിന്ന് ലക്ഷദ്വീപ് മാറ്റുന്നു?
ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നു മാറ്റി കർണാടക ഹൈക്കോടതിയുടെ പരിധിയിലാക്കണമെന്ന് അഡ്മിനിസ്ട്രേറ്രർ പ്രഫുൽ ഖോഡ പട്ടേൽ ശുപാർശ ചെയ്തതായി സൂചന. ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ലക്ഷദ്വീപിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. കേരളത്തിലുള്ളവരാണ് ലക്ഷദ്വീപിൽ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ നിലപാടെടുത്തിരുന്നു.
ഹൈക്കോടതിയുടെ അധികാര പരിധി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് അറിവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹൈക്കോടതിയിലെ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിംഗ് കോൺസൽ എസ്. മനു പറഞ്ഞു.
വാർത്ത സത്യവിരുദ്ധം
ലക്ഷദ്വീപ് അധികാര പരിധി കേരളഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള തീരുമാനം ലക്ഷദ്വീപ് ഭരണകൂടം എടുത്തിട്ടില്ല.
എസ്. അസ്കർ അലി
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |