കൊച്ചി: ''വരുകിറരിതുവാ മണികണ്ഠൻ ഞാനും... തായാർക്കു മരുന്തിനു പുലിപ്പാലു തേടിപ്പോയോൻ പുലിയെയും കൂട്ടിക്കൊണ്ട് വരുകിറെൻ നാനും...''
സ്വാമി അയ്യപ്പന്റെ കഥ ചവിട്ടുനാടകത്തിലൂടെ അവതരിപ്പിക്കുകയാണ് ആ കലാരൂപത്തിന്റെ ഈറ്റില്ലമായ ഗോതുരുത്തിലെ കലാകാരന്മാർ. ക്രൈസ്തവ കലാരൂപമായ ചവിട്ടുനാടകത്തിൽ ഹൈന്ദവ കഥ ആദ്യമാണ്. ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ മൂത്തകുന്നം ക്ഷേത്രമൈതാനിയിൽ അയ്യപ്പചരിതം ആദ്യമായി വേദിയിലെത്തി.
ചവിട്ടുനാടകത്തിന് മതേതര പരിവേഷം നൽകണമെന്ന ഗോതുരുത്തിലെ ചവിട്ടു നാടക അക്കാഡമി ഭാരവാഹികളുടെ ചിന്തയിൽ നിന്നാണ് 'ശബരിമല ശ്രീധർമ്മ ശാസ്താവി'ന്റെ പിറവി. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവായ ജോസഫ് സലിം ആശാന്റെ ആറുമാസത്തെ ശിക്ഷണവും. പാട്ടുകൾ ചെന്തമിഴിലാണ്. മണ്ഡലകാലത്ത് കൂടുതൽ വേദികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്പതോളം കലാകാരന്മാരുള്ള അക്കാഡമി.
പന്തളം രാജാവിന് മണികണ്ഠനെ കാട്ടിൽ നിന്ന് കിട്ടുന്നത് മുതൽ ശബരിമലയിൽ കുടികൊള്ളുന്നതുവരെയുള്ള കഥ ഒന്നേമുക്കാൽ മണിക്കൂറിലാണ് അവതരിപ്പിക്കുന്നത്. ആദ്യകാലത്ത് രാത്രിയിൽ തുടങ്ങുന്ന ചവിട്ടുനാടകം പിറ്റേന്ന് പുലർച്ചെ വരെ നീളുമായിരുന്നു.
എല്ലാം ഒത്തുവന്നു
വെൺപ, ബാലാപാർട്ട്, തോടയം, ദർബാർ, പോർതെരു, മംഗളം എന്നീ ഘട്ടങ്ങളായാണ് ചവിട്ടുനാടകം അവതരിപ്പിക്കുന്നത്. 12 ചുവടുകൾ, കവിതം, കലാശം എന്നിവയും വേണം. രാജാപാർട്ട് നിർബന്ധം. അയ്യപ്പചരിതത്തിൽ ഇതെല്ലാം ഒത്തുവരുന്നതിനാൽ ചവിട്ടുനാടകമാക്കാൻ എളുപ്പമായി.
ചവിട്ടുനാടകം
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ വരവോടെയാണ് കേരളത്തിൽ ചവിട്ടുനാടകം രൂപം കൊണ്ടത്. ചിന്നതമ്പി അണ്ണാവിയാണ് ആദ്യ ആചാര്യൻ. കൊടുങ്ങല്ലൂർ മുതൽ കൊല്ലം വരെ തീരദേശത്തെ ക്രൈസ്തവർക്കിടയിലാണ് ചവിട്ടുനാടകം പ്രചരിച്ചത്.
മറ്റു ചവിട്ടുനാടകങ്ങൾ
കാറൾസ്‌മാൻ, ഗീവർഗീസ്, അഞ്ജലീക്ക, ദാവീദും ഗോലിയാത്തും, പാരിമാരുടെ മരണം, ധർമ്മയുദ്ധം, വീരകുമാരൻ, ജ്ഞാനസുന്ദരി, ഈഡിപ്പസ്, യാക്കോബിന്റെ മക്കൾ.
''ചവിട്ടുനാടകത്തിലൂടെ മതേതരമൂല്യം ഉയർത്തുകയാണ് ലക്ഷ്യം. സമാനമായ വേറെയും പരീക്ഷണങ്ങളിലാണ് അക്കാഡമി.
-അജിത്കുമാർ ഗോതുരുത്ത്,
പ്രസിഡന്റ്,
കേരള ചവിട്ടുനാടക അക്കാഡമി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |