തൃശൂർ: സുകുമാർ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഏഴ് ദിവസം നീളുന്ന സാംസ്‌കാരികോത്സവം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. എരവിമംഗലത്ത് നവീകരിച്ച സുകുമാർ അഴീക്കോട് സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവർഷം മുതൽ അഴീക്കോട് സ്മാരകത്തിൽ ഇതിന് തുടക്കം കുറിക്കും.
അഴീക്കോടിന്റെ ഭവനത്തിന് പിന്നിൽ പുഴയ്ക്ക് അക്കരെയുള്ള സ്ഥലമേറ്റെടുത്ത് എഴുത്തുകാർക്ക് താമസിക്കാനും എഴുതാനും സൗകര്യമൊരുക്കും. സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ അഴീക്കോട് സ്മാരകത്തിൽ സാംസ്‌കാരികോത്സവം സംഘടിപ്പിക്കാനുള്ള സഹായം സാംസ്‌കാരിക വകുപ്പ് നൽകും. സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് തൃശൂർ വേദിയാവുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോടിന്റെ പ്രസംഗം എക്കാലവും അനുഭവിക്കാൻ കഴിയുന്ന ഒരു ഓഡിയോ സംവിധാനവും തിയേറ്ററും ലൈബ്രറിയും സ്മാരകത്തിൽ ഒരുക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് അദ്ധ്യക്ഷനായ റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 50 ലക്ഷം രൂപയും എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കളക്ടർ ഹരിത വി.കുമാർ മുഖ്യാതിഥിയായി. കഥാകൃത്ത് വൈശാഖൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഡോ.സി.രാവുണ്ണി, ഡോ.പി.വി.കൃഷ്ണൻ നായർ, തദ്ദേശ ജനപ്രതിനിധികളായ കെ.ആർ.രവി, ശ്രീവിദ്യ രാജേഷ്, കെ.വി.സജു, ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |