തൃക്കാക്കര: 49 വർഷം മുമ്പ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന കാലുകളിലൊന്ന് ഇന്നലെ മുറിച്ചു മാറ്റി. 1973ലെ സന്തോഷ് ട്രോഫിയിൽ, ഫൈനലിൽ റെയിൽവേയെ 3-2ന് തോൽപ്പിച്ച് കപ്പുയർത്തിയ കേരളാ ടീമിലെ പ്രതിരോധ താരമായിരുന്ന ബി.ദേവാനന്ദിന്റെ (71) ഇടതുകാലാണ് ഗുരുതര രോഗം ( ക്രിട്ടിക്കൽ ലിംഫ് ഇസ്കീമിയ) ബാധിച്ചതിനെ തുടർന്ന് മുറിച്ചുമാറ്റിയത്. 9 വർഷങ്ങൾക്കിപ്പുറം കേരളം വീണ്ടും സന്തോഷ് ട്രോഫിയെ വരവേറ്റ ദിവസം തന്നെയായി ഈ തീരാനൊമ്പരം. കളമശേരി മെഡിക്കൽ കോളേജിൽ രാവിലെ 10ന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ടുവരെ നീണ്ടു. ഐ.സി.യുവിൽ നിരീക്ഷണത്തിലാണിപ്പോൾ. കേരള ഫുട്ബാൾ അസോസിയേഷനിൽ നിന്ന് മാസം തോറും ലഭിക്കുന്ന 2000 രൂപയും
ഇ.പി.എഫിൽ നിന്നുള്ള 1500 രൂപയുമാണ് ദേവാനന്ദിന് ഇപ്പോഴത്തെ ആകെ വരുമാനം. ചികിത്സയ്ക്ക് ഇതൊന്നുമാകുന്നില്ല.
2001ലാണ് ദേവാനന്ദിന് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പാദത്തിൽ മരവിപ്പായിരുന്നു തുടക്കം. മുംബയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. ഇടതുകാലിലേക്ക് രക്തയോട്ടം കുറഞ്ഞതാണ് രോഗകാരണം. മരവിപ്പ് കാൽമുട്ടു വരെ കയറി, ഇടതുകാലിന് കറുത്ത നിറമായി. വിരലിൽ മുറിവുണ്ടായി സ്ഥിതി ഗുരുതരമായതാേടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ടാറ്റായ്ക്ക് വേണ്ടിയാണ് ദേവാനന്ദ് ഏറ്റവും കൂടുതൽ ബൂട്ടുകെട്ടിയിട്ടുള്ളത്. 1983ൽ കളിക്കളത്തോട് വിടപറഞ്ഞു. കേരള പൊലീസിന്റെയും റെയിൽവേയുടെയും അവസരങ്ങൾ തേടിവന്നെങ്കിലും നിരസിച്ചു. മുംബയിലെ ടാജ് ഹോട്ടലിൽ പേഴ്സണൽ മാനേജരായിരുന്നു. 2011ൽ വിരമിച്ചപ്പോൾ അതുവരെ കളിക്കളത്തിൽ നിന്നും ജോലിയിൽ നിന്നും സമ്പാദിച്ച പണം കൊണ്ട് മകന്റെ പേരിൽ തൃപ്പൂണിത്തുറ കരങ്ങാച്ചിറയിൽ ഫ്ലാറ്റ് വാങ്ങി. ചികിത്സ കൊച്ചിയിലുമാക്കി.
കഴിഞ്ഞ വർഷം ദേവാനന്ദുൾപ്പെടെ ആറ് മുൻ സന്തോഷ് ട്രോഫി താരങ്ങളെ കേരളാ ബ്ലാസ്റ്റേഴ്സ് ആദരിച്ചിരുന്നു. ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ മലപ്പുറത്തിന് പോകാൻ തയ്യാറായിരിക്കേയാണ് ദേവാനന്ദിന് അസുഖം മൂർച്ചിച്ചത്. ക്ഷമയാണ് ഭാര്യ. ഏകമകൻ നിഖിൽ ദേവ് വിപ്രോ ജീവനക്കാരനാണ്. മരുമകൾ: ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |