തിരുവനന്തപുരം : ദത്തെടുത്ത കുഞ്ഞിനെ വിവാദത്തെത്തുടർന്ന് വിട്ടുനൽകേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ പ്രത്യേക പരിഗണനയും മുൻഗണനയും ആവശ്യപ്പെട്ട് സർക്കാർ. രാജ്യത്ത് മുൻഗണനാടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതോറിട്ടിയിൽ പുതുതായി രജിസ്റ്റർ ചെയ്താൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും അതിനാൽ ദത്തെടുക്കൽ ലിസ്റ്റിൽ വീണ്ടും അവരെ ഉൾപ്പെടുത്തി മാനുഷിക പരിഗണ നൽകണം.
കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കൊണ്ടുവരുന്നതിന് മുൻപേ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. ആന്ധ്രയിലെ ദമ്പതികളുമായി നേരിട്ടു സംസാരിച്ചിട്ടില്ല. അവർ താമസിക്കുന്ന ജില്ലയിലെ കളക്ടറുമായും സി.ഡബ്യു.സി അധികൃതരുമായുമായും സംസാരിച്ചു. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്പതികളോട് ദ്വിഭാഷിയാണ് സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഡി.എൻ.എ ഫലത്തിൽ സന്തോഷം
കുഞ്ഞ് അനുപയുമടേതാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിഷയത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞു. കേസിൽ കക്ഷിയല്ലാഞ്ഞിട്ടും, ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ വിവരങ്ങൾ കോടതിയെ അറിയിച്ചു. അല്ലെങ്കിൽ പ്രശ്നം സങ്കീർണമാകുമായികുന്നു. ഡി.എൻ.എ ഫലം എത്രയും വേഗം കുടുംബ കോടതിയെ അറിയിക്കും. ഭരണ സംവിധാനത്തിന്റെ ഇരയല്ലേ അനുപമ-അജിത് ദമ്പതികളെന്ന ചോദ്യത്തിന്, കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതാണ് അതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |