കൊച്ചി: സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷമായ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി തുടങ്ങിയ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ഓഫീസുള്ളത് നാല് ജില്ലയിൽ മാത്രം.
എറണാകുളം, കോഴിക്കോട് ഓഫീസുകൾ 2014 ലാണ് തുടങ്ങിയത്. കൊല്ലത്തും പാലക്കാട്ടും മേഖലാ ഓഫീസുകൾ തുടങ്ങാൻ എട്ടു മാസം മുമ്പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും
കൊല്ലത്തെ ഓഫീസ് നാളെ പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതേയുള്ളൂ. അതും ശ്രീനാരായണ സാംസ്കാരിക സമിതിയുടെ മുണ്ടയ്ക്കൽ ടി.കെ.മാധവൻ സ്മാരക മന്ദിരത്തിലെ ഹാൾ രണ്ട് വർഷത്തേക്ക് സൗജന്യമായി വകുപ്പിന് കിട്ടിയതിനാൽ മാത്രം.
കൊല്ലത്ത് കളക്ടറേറ്റിൽ സ്ഥലമുണ്ടായിട്ടും അനുവദിച്ചില്ല. സർക്കാർ ഏറ്റെടുത്ത വൈ.എം.സി.എ കെട്ടിടത്തിൽ പിന്നീട് ഇടം നൽകിയെങ്കിലും കേസിനെ തുടർന്ന് അതും നടന്നില്ല.
പാലക്കാട്ടെ കാര്യമാണ് പരമകഷ്ടം. സ്റ്റാഫുണ്ടെങ്കിലും ഓഫീസില്ല. അനുവദിച്ച നാല് തസ്തികകളിൽ സൂപ്രണ്ടും ക്ളാർക്കും ഒരു മാസമായി വെസ്റ്റ് യാക്കരയിലെ പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഓഫീസിന്റെ മൂലയ്ക്ക് കസേരയുമിട്ട് ഇരിപ്പാണ്. ഫീൽഡ് വിസിറ്റൊക്കെ നടത്തി ശമ്പളം വാങ്ങുന്നുണ്ട് ഇവർ.
കളക്ടറേറ്റിൽ സ്ഥലമില്ലാത്തതിനാൽ രണ്ട് മാസം മുമ്പ് ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ മുറി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവുമിറക്കി. പക്ഷേ മുന്നോട്ടുപോയില്ല, ഓഫീസ് കളക്ടറേറ്റിൽ തന്നെ വേണമെന്നായി വകുപ്പ് അധികാരികൾ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലക്കാർക്ക് വേണ്ടിയുള്ളതാണ് ഈ ഓഫീസ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലക്കാർക്കാണ് കൊല്ലം ഓഫീസ്.
ലക്ഷക്കണക്കിന് കുട്ടികൾക്ക് വകുപ്പ് നൽകുന്ന സ്കോളർഷിപ്പുകളും മറ്റും നേരിട്ട് അക്കൗണ്ടുകളിലേക്കാണ് കൈമാറുന്നത്. പക്ഷേ തൊഴിൽ സംബന്ധമായ സഹായ പദ്ധതികൾക്കും മറ്റും ഓഫീസുമായി ബന്ധപ്പെടേണ്ടതുണ്ട്. യാത്രാദുരിതവും കഷ്ടപ്പാടും കാരണം മിക്കവരും അർഹമായ ആനുകൂല്യങ്ങൾ പോലും ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്.
വലിയ സമ്മർദങ്ങൾക്കുശേഷം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2011ൽ രൂപം കൊണ്ട വകുപ്പാണിത്.
`പാലക്കാട് നഗരത്തിൽ സൗകര്യപ്രദമായ ഓഫീസ് അന്വേഷിക്കുകയാണ്. എത്രയും വേഗം തുറക്കാനാണ് നീക്കം.'-കെ.രാധാകൃഷ്ണൻ
പിന്നാക്ക വിഭാഗ
വികസന വകുപ്പുമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |