ഹിമാലയത്തിലെ മരങ്ങളെ ഹൃദയത്തോട് ചേർത്ത് ആലിംഗനം ചെയ്‌ത് വനനശീകരണത്തിനെതിരെ 'ചിപ്കോ' പ്രക്ഷോഭം നയിച്ച് പരിസ്ഥിതി സംരക്ഷണം തപസാക്കിയ ഗാന്ധിയൻ വിപ്ലവകാരി ആയിരുന്നു സുന്ദർലാൽ ബഹുഗുണ. ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകൻ. പതിമ്മൂന്നാം വയസിൽ തുടങ്ങിയ സാമൂഹ്യ പ്രവർത്തനത്തിൽ മദ്യവർജ്ജന, വനിതാ ശാക്തീകരണ പ്രക്ഷോഭങ്ങളുടെയൊക്കെ ഭാഗമായിരുന്നു അദ്ദേഹം.
ഹിമാലയത്തിലെ പരിസ്ഥിതി സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച സുന്ദർലാൽ ബഹുഗുണ 94ാം വയസിൽ വിടവാങ്ങുമ്പോൾ നിരാഹാരവും സത്യഗഹവും നടത്തി അദ്ദേഹം എതിർത്ത തേരി ഡാമിന്റെ റിസർവോയർ ഹിമാലയത്തിലെ ഓരോ മലമടക്കിലും നിറയുകയാണ്... മേഘ വിസ്‌ഫോടനവും ഹിമപ്രളയവും മലയിടിച്ചിലും ദുരന്തം വിതയ്‌ക്കുകയാണ്...ആഘാതങ്ങൾ ഏറ്റുവാങ്ങി അളകനന്ദയും ഭാഗീരഥിയും പോലെയുള്ള ഹിമാലയൻ നദികൾ...
ചിപ്കോ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം ആലിംഗനം എന്നാണ്. വനനശീകരണം തടയാൻ മരങ്ങളെ ആലിംഗനം ചെയ്യുക -ഭാര്യ വിമല ബഹുഗുണയുടെ ആശയം അദ്ദേഹം നടപ്പാക്കുകയായിരുന്നു. എഴുപതുകളിൽ ചമോലി ഗ്രാമത്തിലാണ് പ്രക്ഷോഭത്തിന്റെ തുടക്കം. മരമാഫിയ മരങ്ങൾ വെട്ടി വീഴ്‌ത്തിയപ്പോൾ ഗ്രാമീണർക്ക് ഉപജീവനം നഷ്ടമായി. 1974ൽ അളകനന്ദ നദീതീരത്തെ 2500 മരങ്ങൾ സർക്കാർ ലേലത്തിൽ വിറ്റു. മരം വെട്ടുകാർ വന്നപ്പോൾ ഗ്രാമത്തിലെ സ്‌ത്രീകൾ കൂട്ടത്തോടെ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു. മാഫിയയുടെ ഭീഷണി അവരെ പിന്തിരിപ്പിച്ചില്ല. ഗൗര ദേവി, സുദേശ ദേവി, ബച്ച്നി ദേവി എന്നീ മൂന്ന് സ്‌ത്രീകളാണ് വൃക്ഷാലിംഗന സമരത്തിന് നേതൃത്വം നൽകിയത്. സുന്ദർലാൽ ബഹുഗുണ പ്രക്ഷോഭത്തിന് ശരിയായ ദിശ നൽകി. 1980ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ട് കണ്ട് അദ്ദേഹം നിവേദനം നൽകി. പതിനഞ്ച് വർഷത്തേക്ക് മരം വെട്ട് നിരോധിച്ച് ഇന്ദിരാഗാന്ധി ഉത്തരവിട്ടത് വിജയമായി.
എൺപതുകളിലാണ് ഭാഗീരഥി നദിയിൽ നിർമ്മിക്കുന്ന തേരി അണക്കെട്ടിനെതിരെ പ്രക്ഷോഭം തുടങ്ങുന്നത്. 2004 വരെ നീണ്ടു. 1995ൽ ഭാഗീരഥി തീരത്ത് 45 ദിവസവും പിന്നീട് ഡൽഹിയിൽ രാജ്ഘട്ടിൽ 74 ദിവസവും ബഹുഗുണ ഉപവാസം കിടന്നു. പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവുവും ദേവഗൗഡയും ഇടപെട്ടാണ് ഉപവാസം അവസാനിപ്പിച്ചത്. തേരി പദ്ധതി പുനരവലോകനം ചെയ്യാമെന്ന് ഇരുവരും ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ല. 2001ൽ ഡാമിന്റെ പണി പുനരാരംഭിച്ചു. പ്രക്ഷോഭത്തിനൊരുങ്ങിയ ബഹുഗുണയെ അറസ്റ്റ് ചെയ്‌തു. 2004ൽ ഡാമിൽ വെള്ളം നിറയാൻ തുടങ്ങി. ഡാം പരിസരത്തു നിന്ന് മാറില്ലെന്ന വാശിയിലായിരുന്ന ബഹുഗുണയെ 2004ൽ ബലമായി ഒഴിപ്പിച്ചു. പിന്നീട് പത്നിയോടൊപ്പം അദ്ദേഹം ഡെറാഡൂണിലേക്ക് താമസം മാറ്റി.
5000 കിലോമീറ്റർ കാൽനട
ചിപ്കോ പ്രസ്ഥാനത്തിന് പിന്തുണ തേടി പർവതങ്ങളും കാടും താണ്ടി ഹിമാലയത്തിൽ 5000 കിലോമീറ്റർ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു. 1981 മുതൽ 83 വരെ നീണ്ട യാത്രയിൽ ഗ്രാമങ്ങൾ തോറും പോയി. വികസനം ഹിമാലയത്തിന് വരുത്തിയ കെടുതികൾ നേരിട്ട് മനസിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |