കൊച്ചി: ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയനെയും തമ്പി എസ്. ദുർഗ്ഗാദത്തിനെയും അറസ്റ്റ് ചെയ്‌താൽ രണ്ടാഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ അഡിഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ സമയം അനുവദിച്ച് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി. അതിനിടെ അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നൽകാനാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവിൽ പറയുന്നത്. 11-ാം പ്രതിയായ മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവും നീട്ടിയിട്ടുണ്ട്.
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് സി.ബി.ഐ കേസെടുത്തത്. തങ്ങളിൽ നിന്ന് രേഖകൾ കണ്ടെടുക്കേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയനും തമ്പി എസ്. ദുർഗ്ഗാദത്തും വാദിച്ചത്. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകളിൽ ഒരെണ്ണമൊഴികെ മറ്റെല്ലാം ജാമ്യം ലഭിക്കുന്നവയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
71 വയസുള്ള രോഗിയാണെന്നും ജൂനിയർ ഓഫീസറായിരുന്ന തന്നെ അനാവശ്യമായി പ്രതി ചേർത്തതാണെന്നുമായിരുന്നു ജയപ്രകാശിന്റെ വാദം. വിശദമായ വാദത്തിന് അഡി. സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും അതിന് സമയം വേണമെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാമോ എന്ന ചോദ്യത്തിന് വിശദീകരണം നൽകിയില്ല. തുടർന്നാണ് ഇരു പ്രതികളെയും അറസ്റ്റ് ചെയ്താൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |