കൊച്ചി: അഭിഭാഷകനെ ആക്രമിച്ചെന്ന കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയുടെ ജാമ്യം കോടതി വീണ്ടും റദ്ദാക്കി. പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ പാലിച്ചില്ലെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്നാണ് എറണാകുളം സി.ജെ.എം കോടതിയുടെ നടപടി.
2018 നവംബർ ഏഴിനു രാത്രി ഈരാറ്റുപേട്ട സ്വദേശിയായ അഭിഭാഷകൻ നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ടാം പ്രതിയായ അർഷോ 2019 ജനുവരി 22ന് അറസ്റ്റിലായിരുന്നു. മാർച്ച് 20 നു ജാമ്യത്തിലിറങ്ങിയ ശേഷം നിരവധി കേസുകളിൽ അർഷോ പ്രതിയായതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിസാം നാസർ ഹൈക്കോടതിയെ സമീപിച്ചു. 2022 ഫെബ്രുവരി 28 നു ജാമ്യം റദ്ദാക്കിയ ഹൈക്കോടതി അർഷോയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അർഷോ ഒളിവിലാണെന്നു പൊലീസ് വിശദീകരിച്ചതിനെത്തുടർന്ന് അറസ്റ്റ് വൈകി. സംഭവം വിവാദമായതോടെ കീഴടങ്ങിയ അർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, ജാമ്യത്തിലിരിക്കെ മറ്റു കേസുകളിൽ ഉൾപ്പെടരുത് എന്നിങ്ങനെ ഹൈക്കോടതി നിശ്ചയിച്ച ജാമ്യോപാധികളാണ് ലംഘിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |