തിരുവനന്തപുരം: സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന കേന്ദ്രനയത്തിനെതിരെ യോജിച്ച പോരാട്ടം നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പത്രപ്രവർത്തക യൂണിയൻ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ വ്യക്തമാക്കി.
അടുത്തവർഷം കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന തുകയിൽ മൊത്തം 32000 കോടി രൂപയുടെ കുറവുണ്ടാകും. 7000കോടി
നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെയും 13000കോടി ജി.എസ്.ടി. നഷ്ടപരിഹാരം നിറുത്തുന്നതിലൂടെയും 12000കോടി ഗ്രാൻഡുകൾ വെട്ടിക്കുറച്ചതിലൂടെയുമാണ് കിട്ടാതാവുന്നത്. ഒരു ലക്ഷം കോടിയുടെ ചെലവിനത്തിൽ ഇത്രയും ഭീമമായ തുകയുടെ കുറവുണ്ടായാൽ സംസ്ഥാനം ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലാവും. മറ്റ് സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
കൊവിഡ് സാഹചര്യത്തിൽ ജനജീവിതം മെച്ചപ്പെടുത്താനാവശ്യമായ നടപടികളാണ് കേരളം സ്വീകരിക്കുന്നത്. സാമൂഹ്യസുരക്ഷാരംഗത്ത് തമിഴ്നാടിന്റെ മൂന്നിരട്ടി തുകയാണ് കേരളം ചെലവിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഉത്പാദനമേഖല മെച്ചപ്പെടുത്തിയും മാത്രമേ സാമ്പത്തിക മുരടിപ്പിൽ നിന്ന് രക്ഷപ്പെടാനാവൂ. സംസ്ഥാനത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. അത് നിറവേറ്റേണ്ടതിന് പകരം ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ആസ്തികൾ വിറ്റഴിച്ച് ആറ് ലക്ഷം കോടി കണ്ടെത്തുന്ന മാതൃകയിൽ, സംസ്ഥാനത്തെ ആസ്തികൾ വിറ്റ് പണം കണ്ടെത്താനാണ് പറയുന്നത്. വിത്തുകുത്തി തിന്നാനുളള ഉപദേശം സ്വീകരിക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കിഫ്ബി വിഹിതം കുറയ്ക്കില്ല
മോട്ടോർ വാഹനനികുതി വിഹിതമാണ് കിഫ്ബിയുടെ വരുമാനം. കൊവിഡ് സാഹചര്യത്തിലെ നികുതിയിളവും വരുമാനക്കുറവും മൂലം കിഫ്ബിക്കുള്ള സർക്കാർ വിഹിതം കുറയില്ലെന്ന് ഉറപ്പാക്കും. താങ്ങാവുന്നതിലും കൂടുതൽ പദ്ധതികളാണ് കിഫ്ബിയിലേക്ക് വരുന്നത്. കിഫ്ബി മികച്ച രീതിയിൽ തുടരും. 64346 കോടിരൂപയുടെ പദ്ധതികൾക്കാണ് ഇതുവരെ അംഗീകാരം നൽകിയത്.
ജി.എസ്.ടി നഷ്ടപരിഹാരം തുടരണം
ജി.എസ്.ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടാകുന്ന നികുതിവരുമാനക്കുറവ് പരിഹരിക്കാൻ കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം അഞ്ച് വർഷംകൂടി തുടരണമെന്ന് 17ന് ചേരുന്ന ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെടും. അടുത്ത വർഷം ജൂലായിൽ നഷ്ടപരിഹാരം നിറുത്താനാണ് കേന്ദ്രതീരുമാനം. സംസ്ഥാനത്തെ ജി.എസ്.ടി സംവിധാനം സമഗ്രമായി പുനഃസംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |