കോഴിക്കോട്: പുസ്തക പ്രസാധകനും ടൂറിംഗ് ബുക്സ്റ്റാൾ (ടി.ബി.എസ്) ഉടമയുമായ എൻ.ഇ.ബാലകൃഷ്ണ മാരാർക്ക് അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി. വൈകിട്ട് 3.30 വരെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം നാലുമണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത നവതി ദിനത്തിനു പിറ്റേന്നായിരുന്നു അന്ത്യം.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് തൊടീക്കളം ക്ഷേത്രത്തിന് സമീപം തൃശലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി മാരസ്യാരുടെയും മകനാണ്. മാരാർക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. രണ്ടാനച്ഛനായ കമ്മ്യൂണിസ്റ്റുകാരൻ പി.വി.രാഘവ മാരാർ രാഷ്ട്രീയ തടവിനുശേഷം കോഴിക്കോട്ടെത്തി ദേശാഭിമാനി വിതരണക്കാരനായപ്പോൾ ബാലകൃഷ്ണമാരാരെ ഒപ്പം കൂട്ടുകയായിരുന്നു.
1958ൽ മിഠായിത്തെരുവിൽ ഒറ്റമുറി പീടികയിലായിരുന്നു ടി.ബി.എസ് പുസ്തകശാല. 1966ൽ എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് പൂർണ പബ്ലിക്കേഷൻസിനു തുടക്കമിട്ടു. 1988ൽ ടി.ബി.എസ് മുതലക്കുളത്തെ കെട്ടിടത്തിലേക്ക് മാറി. മികച്ച പ്രസാധകനുള്ള ഫെഡറേഷൻ ഒഫ് ഇന്ത്യൻ പബ്ലിഷേഴ്‌സ് അവാർഡ്, ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ അക്ഷര അവാർഡ്, അക്ഷര പ്രഭ അവാർഡ്, അബുദാബി- ശക്തി തായാട്ട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മാരാരുടെ ആത്മകഥയായ 'കണ്ണീരിന്റെ മാധുര്യം' മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലും പ്രസിദ്ധീകരിച്ചു. ഭാര്യ: എം.സരോജം. മക്കൾ: എൻ.ഇ.മനോഹർ (ടി.ബി.എസ് ബുക്‌സ് സ്റ്റാൾ, പൂർണ പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ), ഡോ.അനിത സേതുമാധവൻ (ലണ്ടൻ). മരുമക്കൾ: പ്രിയ മനോഹർ, ഡോ.സേതുമാധവൻ (ലണ്ടൻ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |