വൈദ്യുതി മന്ത്രിയായിരിക്കെയുണ്ടായ അഴിമതിയാരോപണങ്ങളിൽ ഗ്രാഫൈറ്റ്, ഇടമലയാർ കേസുകളുണ്ടായതിനാൽ 2001ലെ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ബാലകൃഷ്ണപിള്ളയെ ഉൾപ്പെടുത്തിയില്ല. പകരം, മകൻ ഗണേശ് കുമാറിന് അവസരം നൽകി. പിള്ള നിരന്തരം തർക്കങ്ങളുയർത്തി. കേസുകളിലൊന്നിലെ കോടതിവിധി അനുകൂലമായപ്പോൾ ഗണേശ് മാറി പിള്ള മന്ത്രിസഭയിലെത്തി. 2004ൽ ആന്റണിക്കു പകരം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ പിള്ളയെയും ജേക്കബിനെയുമടക്കം തഴഞ്ഞു. യു.ഡി.എഫിനോട് അകൽച്ചയാരംഭിക്കുന്നത് അക്കാലത്ത്.
പിന്നീട് ഇടഞ്ഞും മെരുങ്ങിയും ആ ബന്ധം നീണ്ടു. ഇടമലയാർ കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് കാലാവധി പൂർത്തിയാക്കും മുമ്പ് പുറത്തിറങ്ങിയ പിള്ളയെ, 2011ലെ ഉമ്മൻ ചാണ്ടി സർക്കാർ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കി കാബിനറ്റ് പദവി നൽകി. കേരളപ്പിറവിയോടനുബന്ധിച്ച് 138 തടവുകാർക്ക് ശിക്ഷായിളവ് നൽകിയ കൂട്ടത്തിലാണ് പിള്ളയെയും പെടുത്തി ശിക്ഷ ഒഴിവാക്കിക്കൊടുത്തത്. തടവിലായിരിക്കെ മൊബൈൽഫോണുപയോഗിച്ചതും അന്നേറെ വിവാദമായി. അതിന് തൊട്ടുമുമ്പത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ശിക്ഷിച്ച പിള്ളയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ പദവി നൽകിയതിനെ വിമർശിച്ച ഇടതുപക്ഷം, 2016ൽ അധികാരമേറിയപ്പോൾ അതേ പിള്ളയെ അതേ ക്യാബിനറ്റ് പദവിയോടെയാണ് ആദരിച്ചത്.
2011ലെ ചാണ്ടി മന്ത്രിസഭ അവസാന ലാപ്പിലെത്താറായപ്പോൾ ബാർകോഴ കേസിലും മറ്റും പിള്ള നിരന്തരം വിമർശനമഴിച്ചുവിട്ടു. കോൺഗ്രസിൽ പിള്ളയ്ക്കെതിരായ എതിർപ്പ് മൂർച്ഛിച്ചു. അന്നത്തെ പൊതുമരാമത്ത് വകുപ്പിനെതിരെ പിള്ളയുടെ മകൻ ഗണേശ് കുമാർ ആക്ഷേപമുയർത്തിയത് എതിർപ്പിന് ആക്കം കൂട്ടി. പിള്ളയും മകനും മുന്നണി വിട്ടു. അങ്ങനെയാണ് ഇടതുമുന്നണിയിലെത്തുന്നത്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അത്ര സുഖകരമല്ലാതിരുന്ന 1947കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുരംഗത്തെത്തി കോൺഗ്രസുകാരനായ വൈരുദ്ധ്യവുമുണ്ട് പിള്ളയുടെ രാഷ്ട്രീയജീവിതത്തിൽ. വിദ്യാർത്ഥി ഫെഡറേഷനിലൂടെയായിരുന്നു വരവ്. 57ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് അക്കാലത്തെ ചില സംഭവവികാസങ്ങൾ പിള്ളയെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി. രാഷ്ട്രീയം വെറുത്ത് പിതാവ് ചെയർമാനായ വാളകം സ്കൂളിൽ ഹെഡ്മാസ്റ്ററായി പോയി. അവിടെ നിന്നാണ് കോൺഗ്രസുകാരനായെത്തി 60ൽ പത്തനാപുരത്തു മത്സരിച്ച് എം.എൽ.എയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |