'ബാലൻ പിള്ള സിറ്റി' എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലൻ പിള്ള ഓർമ്മയായി
ഇടുക്കി: നെടുങ്കണ്ടം - രാമക്കൽമേട് റൂട്ടിലുള്ള 'ബാലൻപിള്ള സിറ്റി' എന്ന ഗ്രാമത്തിന് ആ പേര് വീഴാൻ കാരണക്കാരനായ ബാലൻപിള്ള (96) ഓർമ്മയായി. ആലപ്പുഴ മാതിരപ്പള്ളി വരുൺ നിവാസ് വസതിയിലായിരുന്നു അന്ത്യം. കല്ലാർ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്നു.
ബാലൻപിള്ളയുടെയും ബാലൻപിള്ള സിറ്റിയുടെയും കഥയ്ക്ക് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. 1955- 56ൽ ഗ്രോ മോർ ഫുഡ് പദ്ധതിയിൽ സർക്കാർ പട്ടം കോളനി പതിച്ചു നൽകുന്ന കാലം. ആലപ്പുഴക്കാരനായ ബാലകൃഷ്ണപിള്ളയ്ക്കും രാമക്കൽമേടിനടുത്ത് അഞ്ചേക്കർ ലഭിച്ചു. സർക്കാർ നൽകിയ 2000 രൂപയും മുറുകെപ്പിടിച്ച് രാമക്കൽമേട്ടിൽ വണ്ടിയിറങ്ങിയ ബാലൻപിള്ള എല്ലുമുറിയെ പണിയെടുത്തു. വിളകൾ തലച്ചുമടായി വനത്തിലൂടെ 12 കിലോമീറ്റർ നടന്ന് തമിഴ്നാട്ടിലെ കമ്പത്തെത്തിച്ച് വിറ്റു. അരിയും സാധനങ്ങളും വാങ്ങി തിരികെ മലകയറി. വന്യമൃഗങ്ങളോട് പടവെട്ടി ജീവിതം. ഒപ്പം തയ്യൽ ജോലിയും. തയ്യൽക്കട പലച്ചരക്ക് കടയായി. പിന്നെ ചായക്കടയായി. സ്ഥലത്തെ ഏക ചായക്കട. അവിടെ നാട്ടുകാരുടെ വെടിവട്ടങ്ങൾ. അവർ പത്രം വായിച്ച് രാഷ്ട്രീയവും ആഗോളപ്രശ്നങ്ങളും ചർച്ച ചെയ്തു. ആളും തിരക്കും കൂടിയപ്പോൾ ആർക്കോ വെളിപാടുണ്ടായി - ബാലൻപിള്ള സിറ്റി !. അതങ്ങു പൊലിച്ചു. അവർ പറഞ്ഞു പറഞ്ഞ് സ്ഥലം ബാലൻ പിള്ള സിറ്റി ആയി. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ ബാലൻ പിള്ളയുടെ പേരിൽ ഒരു സിറ്റിയുണ്ടെന്ന് പറയാമെന്നായി.
പിന്നീട് ചിട്ടി കമ്പനി തുടങ്ങിയ ബാലൻപിള്ള പൊതുപ്രവർത്തനത്തിലും സജീവമായി. സ്ഥലത്തെ ആദ്യ പോസ്റ്റോഫീസും സർക്കാർ സ്കൂളുമെല്ലാം ബാലൻപിള്ളയുടെ ശ്രമഫലമാണ്. പിള്ളയുടെ ആറ് മക്കളും ജനിച്ചത് ഇവിടെയാണ്. 35 വർഷം മുമ്പ് സ്വന്തം പേരിലുള്ള സിറ്റി ഉപേക്ഷിച്ച് ബാലൻപിള്ള തിരികെ പോയി.ആലപ്പുഴ മാതിരപ്പള്ളിയിലെ മകൾ ഗീത മോഹനന്റെ വീട്ടിലേക്ക്. നാല് വർഷം മുമ്പ് അവസാനമായി ഒരു പൊതുചടങ്ങിന് രാമക്കൽമേട്ടിലെത്തിയ അദ്ദേഹത്തെ നാട്ടുകാർ ആദരിച്ചിരുന്നു.
ബാലൻപിള്ള സിറ്റി
കരുണാപുരം പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ അതിർത്തി പങ്കിടുന്ന ചെറു പട്ടണം. നെടുങ്കണ്ടത്ത് നിന്ന് 12 കിലോ മീറ്റർ. തമിഴ്നാട് അതിർത്തിയോട് ചേർന്ന്. പോസ്റ്റോഫീസ്, സ്കൂൾ, ആരാധനലായങ്ങൾ, ഓഡിറ്റോറിയം അമ്പതിലേറെ വ്യാപാര സ്ഥാപനങ്ങൾ. രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രമായതിനാൽ പരിസരങ്ങളിൽ റിസോർട്ടുകളും.
സിനിമയിലും സിറ്റി
കുഞ്ചാക്കോ ബോബനും ആൻ അഗസ്റ്റിനും അഭിനയിച്ച ലാൽ ജോസ് സിനിമ 'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെ ബാലൻപിള്ള സിറ്റി കൂടുതൽ പ്രസിദ്ധമായി. സിനിമയുടെ ചിത്രീകരണം മറ്റ് സ്ഥലങ്ങളിലായിരുന്നെങ്കിലും കഥയിലെ ഗ്രാമത്തിന്റെ പേര് ബാലൻ പിള്ള സിറ്റി എന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |