അമ്പലപ്പുഴ: ചിരിമാഞ്ഞ മുഖവുമായി അവസാന യാത്രയ്ക്കായി എത്തിയ ബാലുവിന്റെ മൃതശരീരം കണ്ട് ഗ്രാമമൊന്നാകെ തേങ്ങി. വക്കം അഞ്ചുതെങ്ങ് കായലിൽ കൊലക്കേസ് പ്രതിയെ തെരഞ്ഞുപോയ വള്ളം മറിഞ്ഞ് മുങ്ങി മരിച്ച പൊലീസുകാരൻ ബാലുവിന്റെ (27) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പൊലീസ് ആംബുലൻസിൽ പുന്നപ്ര ആലിശേരി വീട്ടിലെത്തിച്ചത്.
ബാലുവിനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് കാത്തുനിന്നത്. ശബരിമല ഡ്യൂട്ടിക്ക് ശേഷം ഒന്നര ആഴ്ച മുമ്പ് തിരുവനന്തപുരത്തേക്ക് യാത്ര പറഞ്ഞിറങ്ങിയ ബാലുവിന്റെ മൃതദേഹത്തിൽ പിതാവ് സുരേഷും അമ്മ അനിലയും കെട്ടിപ്പിടിച്ച് കരയുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിൽ മുക്കി. ബാലു പഠിച്ച സെന്റ് അലോഷ്യസ് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
വൈകിട്ട് 4 ഓടെ എ.ഡി.ജി.പി പത്മകുമാർ സേനയുടെ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് എസ്.എ.പി ബറ്റാലിയൻ ഫ്യൂണറൽ പരേഡ് നടത്തി. സഹോദരൻ ബിനു ചിതയ്ക്ക് തീ കൊളുത്തി.
വർക്കല സ്റ്റേഷനിൽ ഡ്യൂട്ടിക്കുപോയ ബാലു തനിക്ക് നീന്തലറിയാമെന്ന് പറഞ്ഞ് തെരച്ചിൽ സംഘത്തിൽ ചേരുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ബൂട്ട് ധരിച്ചിരുന്നതിനാലാകാം നീന്തി രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ് ഇവർ പറയുന്നത്. കൊവിഡ് കാലത്ത് പുന്നപ്ര പൊലീസ് സ്റ്റേഷനിലും കുറച്ചുനാൾ ബാലു ജോലി നോക്കിയിരുന്നു. കൊവിഡ് ബാധിതരായവരുടെ വീടുകളിൽ മരുന്നും ഭക്ഷണവും എത്തിക്കാൻ മുൻപന്തിയിലുണ്ടായിരുന്നുവെന്ന് പുന്നപ്ര സ്റ്റേഷനിലെ പൊലീസുകാരും പറയുന്നു.
എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, മുൻ എം.എൽ.എ വി. ദിനകരൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് നിരവധി പൊലീസുകാരും രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ നിരവധിപേരും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |