പേർഷ്യൻ പൂച്ചയെ കണ്ടെത്തിയത് ഫേസ്ബുക്ക് കൂട്ടായ്മ
കിഴക്കമ്പലം: പതിനൊന്ന് ദിവസം ഒരു നാട് മുഴുവൻ ബെറ്റിക്കായി തെരച്ചിലിലായിരുന്നു, ഒടുവിൽ നാട്ടുകാർ കണ്ടെത്തി അവളെ വീട്ടിൽ കൊണ്ടുവരുമ്പോൾ മകൻ ബുജി ഓടി വന്ന് അമ്മയെ പുണർന്നു. ബുജിയും ബെറ്റിയും ആരാണെന്നല്ലേ? വടവുകോട് മറ്റപ്പിള്ളിക്കുരിശിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി ഷീബയും മക്കളും ഓമനിച്ചു വളർത്തുന്ന പേർഷ്യൻ പൂച്ചകളാണിവർ.
മൂന്നു വർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് 5000 രൂപയ്ക്ക് വാങ്ങിയതാണ് ബെറ്റിയെ. ആദ്യ പ്രസവത്തിൽ പിറന്നവനാണ് ബുജി. മറ്റ് മൂന്നു പേരെ പലർക്കുമായി നൽകി. കഴിഞ്ഞ 29നാണ് ബെറ്റിയെ കാണാതായത്. കാക്കനാടുള്ള സുഹൃത്തിന്റെ വീട്ടിലെ പൂച്ചയുമായി ഇണചേരാൻ കൊണ്ടുപോകും വഴി പെരിങ്ങാലയിൽ റോഡിലെ ഗട്ടറിൽ വീണ ഓട്ടോയിൽ നിന്ന് ബെറ്റി തെറിച്ച് പോയി. മേരി ഷീബയുടെ മക്കളായ ദേവികയും ദീപക്കുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. റോഡിൽ വീണ ബെറ്റി പേടിച്ചോടിയ വഴിയിൽ ഇവർ രണ്ടും മണിക്കൂറോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വഴികളെല്ലാം അടഞ്ഞപ്പോഴാണ് പെരിങ്ങാലയിലുള്ള യൂട്യൂബ്, ഫേസ്ബുക്ക് കൂട്ടായ്മയായ 'എന്റെ സ്വന്തം പെരിങ്ങാല'യെ ബന്ധപ്പെടുന്നത്.
ഇതുവഴി ബെറ്റിയുടെ കഥയറിഞ്ഞ നാട്ടുകാർ അന്വേഷണം ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമാക്കെ അവർ തിരഞ്ഞു.
കഴിഞ്ഞദിവസം പെരിങ്ങാലയ്ക്ക് സമീപമുള്ള ഒരു കെട്ടിടത്തിന് മുകളിൽ പെരിങ്ങാല സ്വദേശികളായ അലി പെരുമാമറ്റം, ഒ.കെ. ഷമീർ, മുഹമ്മദ് എന്നിവർ ബെറ്റിയെ കണ്ടെത്തുകയായിരുന്നു. പൂച്ചെടികളുടെ നഴ്‌സറി നടത്തുന്ന മേരി, ബെറ്റിയെ കണ്ടെത്തുന്നവർക്ക് വിവിധ തരത്തിലുള്ള 100 പത്തുമണിച്ചെടികളും ഒരു പൂച്ചക്കുട്ടിയെയും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബെറ്റിയുമായെത്തിയ ഫേസ്ബുക്ക്, യു ട്യൂബ് ചാനലിന്റെ അഡ്മിൻ ഇബ്രു ഉൾപ്പെടെയുള്ളവർക്ക് മേരി ചെടികൾ കൈമാറി. ബെറ്റിക്ക് ഇനി കുഞ്ഞുണ്ടാകുമ്പോൾ അതിനെയും നൽകും.
പേർഷ്യൻ ബ്സൂ, വില 9000 രൂപ
പേർഷ്യൻ പൂച്ചകളിൽ ഡോൾ ഫെയ്സ് ഇനത്തിനാണ് വിലയേറെ. പേർഷ്യൻ ബ്ളൂ നിറമുള്ള കുഞ്ഞിന് 8000 - 9000 രൂപ, വൈറ്റ് 5000 - 6000 രൂപ, ബ്ളാക്ക് 7000 - 8000 രൂപ എന്നിങ്ങനെയാണ് വില. രണ്ടു നേരം മാത്രമാണ് ആഹാരം. എല്ലാ വർഷവും വാക്സിനും വിര ഗുളികയും നൽകണം. വർഷത്തിൽ രണ്ടു തവണ പ്രസവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |