തിരുവനന്തപുരം:ഓണവിപണി മുന്നിൽ കണ്ട് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.മദ്യ വില്പനശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതി ഇന്നലെയും കടുത്ത വിമർശനം ഉയർത്തിയത് കൂടി കണക്കിലെടുത്താണ് നടപടി. ബെവ്കോ എം.ഡി ഇന്നലെ ഇതു സംബന്ധിച്ച് സർക്കുലർ ഇറക്കി.
എല്ലാ ബ്രാൻഡ് മദ്യവും ക്ഷാമമില്ലാതെ ലഭ്യമാക്കും. ഓരോ ഷോപ്പിലും സാധാരണ ദിവസങ്ങളിൽ സ്റ്റോക്ക് ചെയ്യുന്നതിന്റെ ഒന്നര ഇരട്ടി മദ്യം ഇനിയുള്ള ദിവസങ്ങളിൽ സ്റ്റോക്കുണ്ടാവും.നിലവിലുള്ള കൗണ്ടറുകൾക്ക് പുറമെ എല്ലാ ഷോപ്പുകളിലും അധിക കൗണ്ടറുകൾ തുറക്കും. ഓരോ സ്ഥലത്തെയും വില്പനയുടെ അടിസ്ഥാനത്തിലാവും കൗണ്ടറുകളുടെ എണ്ണം നിശ്ചയിക്കുക.കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ 10 ലക്ഷത്തിന് മേൽ വില്പനയുള്ള ഷോപ്പുകളിൽ മൂന്ന് കൗണ്ടറുകളും 20 ലക്ഷത്തിന് മേൽ നാലും 35 ലക്ഷത്തിന് മേൽ അഞ്ചും കൗണ്ടറുകൾ പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും കൗണ്ടറുകൾ കൂട്ടുന്നത്.95 ഷോപ്പുകളിൽ പ്രിമിയം ബ്രാൻഡുകൾക്ക് സെൽഫ് സർവീസ് കൗണ്ടറുകൾ സജ്ജമാക്കും.
നാല് ജില്ലകളിലെ ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യബ്രാൻഡുകൾ ഏതെന്ന് ബെവ്കോ സൈറ്റ് വഴി അറിയാനുള്ള സംവിധനവുമായി. തിരുവനന്തപുരം(15 ഷോപ്പുകൾ),കോഴിക്കോട് (4),കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ സംവിധാനമുള്ളത്. ഓണത്തിന് മുമ്പ് മറ്റു ജില്ലകളിലും ഈ സംവിധാനം വന്നേക്കും.എല്ലാം ഷോപ്പുകളും ദിവസം പലതവണ ക്ളീൻ ചെയ്യും.ഉപഭോക്താക്കൾക്ക് വേണ്ടി സാനിറ്റൈസർ അടക്കം കൊവിഡ് പ്രതിരോധ സംവിധാനങ്ങളും ഉണ്ടാവും. ആകെയുള്ള 270 ഷോപ്പുകളിൽ 254 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിലെ ഷോപ്പുകൾ തുറക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |