തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്നലെ ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളുടെ സങ്കടങ്ങൾ കേൾക്കാനും രാഹുൽഗാന്ധി സമയം കണ്ടെത്തി.
നെയ്ത്ത് ജോലിക്ക് പ്രതിഫലം കുറവാണെന്നും ,ദുരിത ജീവിതമാണ് തങ്ങൾക്കെന്നും തൊഴിലാളികൾ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ ഒരാനുകൂല്യവും ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു . കേന്ദ്രത്തിൽ യു.പി.എ ഭരണ കാലത്ത് കൈത്തറി മേഖലയ്ക്കായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും പിന്നീട് അതെല്ലാം അട്ടിമറിച്ചെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
കൈത്തറിത്തൊഴിലാളികളെ താൻ കാണുന്നത് നൂൽ നൂൽക്കുന്ന കുറച്ചു പേരായല്ല, പരമ്പരാഗത വ്യവസായത്തെ ഇന്നും സംരക്ഷിച്ചു പോരുന്നവരായാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. ബാലരാമപുരത്തെ കൈത്തറി വസ്ത്ര നിർമ്മാണം പ്രത്യേകതരം സംസ്‌കാരമാണ്. പുതിയ ഡിസൈനുകൾ പരീക്ഷിച്ച് കൂടുതൽ മികവിലേക്ക് തൊഴിലാളികൾ ഉയർന്നു വരണം. കൈത്തറി തൊഴിലാളികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
കോൺഗ്രസ് ദനേതാക്കളായ കെ .സി .വേണുഗോപാൽ, ജയറാം രമേശ്, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, എം.എൽ.എമാരായ എം. വിൻസന്റ്, പി .സി വിഷ്ണുനാഥ്, റോജി. എം ജോൺ എന്നിവരുമുണ്ടായിരുന്നു. കൈത്തറിയിൽ നിർമ്മിച്ച കൈപ്പത്തിയുടെ രൂപം രാഹുൽ ഗാന്ധിക്ക് തൊഴിലാളികൾ സമ്മാനിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |