തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആരംഭം മുതലുള്ള നടപടികൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. തീ പിടിത്തവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും.ബ്രഹ്മപുരം സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ദ്ധസംഘത്തെ നിയോഗിക്കും.
ബയോ മൈനിംഗിനുള്ള കരാർ നൽകാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ, വിവാദമായ സോൺട കമ്പനിയെ പേരെടുത്ത് പരാമർശിച്ചില്ല.
ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ജീർണ്ണാവസ്ഥയിലായതിനെത്തുടർന്ന് 10 വർഷം കൊണ്ട് 5.59 ലക്ഷം ടൺ മാലിന്യം കുമിഞ്ഞുകൂടി. ശാസ്ത്രീയമായ സംസ്കരണത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും തീരുമാനമെടുക്കാതെ 23 തവണ കോർപ്പറേഷൻ കൗൺസിൽ മാറ്റിവച്ചതിനാലാണ് ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ഇടപെട്ടതും ബയോമൈനിംഗിനുള്ള നടപടികൾക്ക് തുടക്കമിട്ടതും. കെ.എസ്.ഐ.ഡി.സി മുഖേനയാണ് ബയോ മൈനിംഗിനും വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടി 2019ൽ ആരംഭിച്ചത്.
ബയോമൈനിംഗ് കരാർ 54.90 കോടിയുടേതാണ്. 30 ശതമാനം ബയോ മൈനിംഗാണ് പൂർത്തീകരിച്ചത്. രണ്ട് ഗഡുക്കളായി കമ്പനിക്ക് 11.06 കോടി നൽകി. ജൂൺ 30ന് ബയോ മൈനിംഗ് പൂർത്തിയാക്കാൻ കമ്പനിക്ക് കർശനനിർദ്ദേശം നൽകി.2008ൽ ആരംഭിച്ച പ്ലാന്റിലേക്ക് പ്ളാസ്റ്റിക് ഒഴികെയുള്ള മാലിന്യം തരംതരിച്ചാണ് എത്തിച്ചത്. വികേന്ദ്രീകൃതവും കാര്യക്ഷമവുമായ മാലിന്യസംസ്കരണത്തിന് 2009ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്കാരം കൊച്ചിക്ക് ലഭിച്ചു. 2010ന് ശേഷം അജൈവമാലിന്യം വൻതോതിൽ ബ്രഹ്മപുരത്തേക്കെത്തി. പ്ലാന്റിൽ സമീപ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും നിക്ഷേപിച്ചു.
ബ്രഹ്മപുരത്ത് 350കോടി ചെലവിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 2018ൽ ജിജെ ഇക്കോ പവർ എന്ന കമ്പനിക്ക് കരാർ നൽകിയെങ്കിലും പണിയാരംഭിക്കാതിരുന്നതിനാൽ കരാർ റദ്ദാക്കി. പുതിയ കരാർ നൽകുന്നതിൽ കൊച്ചി കോർപ്പറേഷനിൽ തർക്കമുള്ളതിനാൽ പദ്ധതി വൈകുകയാണ്. രണ്ട് വർഷത്തിനകം പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ. തീ അണയ്ക്കാൻ പരിശ്രമിച്ച ഫയർഫോഴ്സ് അടക്കമുള്ള ഏജൻസികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മണ്ണ്, ജലം, വായു
പരിശോധിക്കും
കൊച്ചി: ബ്രഹ്മപുരം പ്ളാന്റ് പ്രദേശത്തെ മണ്ണ്, വായു, വെള്ളം എന്നിവയുടെ സാമ്പിൾ പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ സർക്കാർ നിയോഗിച്ച എംപവേർഡ് കമ്മിറ്റി ചുമതലപ്പെടുത്തി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.പ്രദേശത്ത് ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും പൂർണ്ണസമയ നിരീക്ഷണമേർപ്പെടുത്തും. വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ളാന്റ് ഉൾപ്പെടെ ആറു മാസത്തിനകം പൂർത്തീകരിക്കും.
തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. പദ്ധതികളുടെ പുരോഗതി പ്രതിദിനം അവലോകനം ചെയ്യും. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ വീടുകൾ തോറും കയറി ആരോഗ്യപ്രശ്നങ്ങൾ പഠിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |