തിരുവനന്തപുരം:ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം തടയാനും നിയമലംഘനങ്ങൾ കുറയ്ക്കാനും മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ റെയിസ് പരിശോധനയിൽ രജിസ്റ്റർ ചെയ്തത് ചുരുക്കം കേസുകൾ. ഇ-ചെല്ലാൻ സൈറ്റ് തകരാറിലായതാണ് കാരണം. 17ാം തീയതി മുതൽ സൈറ്റ് തകരാറിലാണ്. ഇത് പരിശോധനയെ ബാധിക്കുന്നു.
തിരുവനന്തപുരത്ത് ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ചതിനു പിന്നാലെയാണ് വാഹന പരിശോധന വീണ്ടും വ്യാപകമാക്കിയത്.
തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിലെ നഗരങ്ങളിലാണ് ആദ്യ ദിവസം കർശന പരിശോധന നടന്നത്. വരും ദിവസങ്ങളിൽ താലൂക്കടിസ്ഥാനത്തിൽ മുഴുവൻ ജില്ലകളിലും പരിശോധന ശക്തമാക്കും. സൂപ്പർ ബൈക്കുകളാണ് പരിശോധിക്കുന്നത്. തിരുവനന്തപുരത്ത് 15 കേസുകളും എറണാകുളത്ത് പെരുമ്പാവൂരിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് രാത്രി വൈകിയും കേസൊന്നും ഇല്ല. സ്ക്വാഡുകളായി രാത്രിയും പകലുമായാണ് പരിശോധന. ജീവനക്കാരുടെയും വാഹനങ്ങളുടെയും കുറവ് പരിശോധനയെ ബാധിക്കുന്നുണ്ട്. തലസ്ഥാനത്ത് ഇൗഞ്ചയ്‌ക്കൽ-കോവളം ബൈപാസ്, കവടിയാർ, പേരൂർക്കട-വഴയില റോഡ് എന്നിവിടങ്ങളിൽ എട്ട് സ്ക്വാഡുകൾ പരിശോധന നടത്തി. പരിശോധന രണ്ടാഴ്ച തുടരും.
കടുത്ത നടപടി
അഭ്യാസപ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവക്ക് പിഴ
ബൈക്ക് പിടിച്ചെടുക്കും
മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
കുറ്റം ആവർത്തിച്ചാൽ റദ്ദാക്കും
രൂപമാറ്റത്തിന് 5000 രൂപ മുതൽ പിഴ
നമ്പർ പ്ലേറ്റ് തിരിമറി,മറയ്‌ക്കൽ 3000 രൂപ മുതൽ പിഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |