കൊച്ചി: നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞ് തങ്ങൾക്ക് ജനിച്ചതാണെന്ന് വരുത്താനായി ദമ്പതികൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഒപ്പിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിശദ അന്വേഷണം നടത്തും. ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി തെളിവെടുക്കും. പൊലീസും കേസെടുത്തു. കുഞ്ഞിനെ കണ്ടെത്തി ഹാജരാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി സി.ഡബ്ള്യു.സി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു.
മെഡിക്കൽ കോളേജിലെ താത്കാലിക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറാണ് വ്യാജരേഖകൾ തയ്യാറാക്കി നഗരസഭയുടെ മെഡിക്കൽ കോളേജിലുള്ള കിയോസ്കിൽ നിന്ന് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകിയത്. ഡോക്ടറുടെ കള്ളയൊപ്പുമിട്ടു. ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിറുത്തിയിട്ടുണ്ട്. ഒത്താശ ചെയ്ത കിയോസ്‌കിലെ താത്കാലിക ജീവനക്കാരി രഹനയെ നഗരസഭ പുറത്താക്കി.
അതേസമയം, ആറുമാസം പ്രായമായ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ള്യു.സി) ഇന്ന് ഏറ്റെടുക്കും. ദമ്പതികൾ തന്നെ കാക്കനാട്ടെ സമിതി ഓഫീസിൽ കുഞ്ഞിനെ ഹാജരാക്കുമെന്നാണ് സൂചന. കുഞ്ഞിന്റെ യാഥാർത്ഥ മാതാപിതാക്കളെപ്പറ്റിയും സൂചന ലഭിച്ചിട്ടുണ്ട്. ദരിദ്ര സാഹചര്യത്താലാണ് ഇവർ കുഞ്ഞിനെ കൈമാറിയതെന്നാണ് അറിയുന്നത്.
കുഞ്ഞിന്റെ താത്കാലിക സംരക്ഷണച്ചുമതല സി.ഡബ്ള്യു.സി ഏറ്റെടുക്കും. യഥാർത്ഥ മാതാപിതാക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞായി കണക്കാക്കി രണ്ടു മാസത്തിന് ശേഷം ദത്ത് നൽകാൻ ഔദ്യോഗിക നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |