കൊച്ചി: തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതിലും തള്ളുന്നതിലും റിട്ടേണിംഗ് ഒാഫീസർമാർ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ. അനിൽകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇലക്ഷൻ കമ്മിഷന്റെ വിശദീകരണം തേടി. ഹർജി വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് മേയ് 18ലേക്കു മാറ്റി.
പത്രികയിലെ പിഴവുകൾ തിരുത്താൻ ഏകീകൃത നിലപാടു വേണമെന്നും ഇലക്ഷൻ നിയമങ്ങൾ ശരിയായ അർത്ഥത്തിൽ പാലിക്കപ്പെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ നൽകിയ പത്രിക ഒപ്പം നൽകിയ ഫോം ബിയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. സൂക്ഷ്‌മപരിശോധനാ ദിവസം പാർട്ടി സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട ഫോം ബി ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ല. തലശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസൻ നൽകിയ പത്രിക ഫോം എയിൽ പാർട്ടി ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. പോരായ്‌മ പരിഹരിക്കാൻ ഒരുമണിക്കൂർ സമയം സ്ഥാനാർത്ഥി തേടിയെങ്കിലും അനുവദിച്ചില്ല. അതേസമയം പിറവം മണ്ഡലത്തിലെ റോബിൻ മാത്യുവെന്ന സ്ഥാനാർത്ഥിക്ക് സമാനമായ പിഴവുകൾ തിരുത്താൻ റിട്ടേണിംഗ് ഒാഫീസർ സമയം നൽകിയെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |