തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ. ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി വി.കെ. രാജു ആലപ്പുഴയിലെത്തി കർത്തയിൽ നിന്ന് വിവരം ശേഖരിക്കും. ഗോപാലകൃഷ്ണ കർത്തയ്ക്ക് കൈമാറാനാണ് മൂന്നരക്കോടി രൂപ കൊണ്ടുപോയതെന്നാണ് അറസ്റ്റിലായവരും ബി.ജെ.പി നേതാക്കളും പൊലീസിന് നൽകിയ മൊഴി.
പണം കൊടുത്തയച്ച ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജനുമായി കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കവർച്ച നടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം വിവരശേഖരണത്തിനായി വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർ എപ്പോൾ ഹാജരാകുമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.
തുക ആരുടേതെന്ന് തെളിയിക്കാനുള്ള മൊഴികൾ പൊലീസിന് ഇനിയും ആവശ്യമുണ്ട്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാൻ പോകുന്നത്. പണത്തിന്റെ ഉറവിടമാണ് ഇനി അന്വേഷിക്കാനുള്ളത്. അതേസമയം തങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒന്നും കേസിൽ ഇല്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |