തലശേരി: ബി.ജെ.പി പ്രാദേശിക നേതാവും അദ്ധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്‌കൂൾ ടോയ്‌ലെറ്റിൽ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവ് കിട്ടി. ശാസ്‌ത്രീയ പരിശോധനയിൽ ടോയ്‌ലെറ്റിലെ ടൈലുകളിൽ രക്തക്കറ കണ്ടെത്തി.
സ്‌കൂളിലെ ടോയ്‌ലെറ്റിൽ വച്ച് പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തിൽ പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായെന്നും മൊഴി ലഭിച്ചിരുന്നു.
പൊലീസിന്റെ രണ്ട് അന്വേഷണസംഘങ്ങൾ തെളിവില്ലെന്ന് പറഞ്ഞ കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ മൂന്നാമത്തെ സംഘമാണ് വഴിത്തിരിവുണ്ടാക്കുന്ന തെളിവ് കണ്ടെത്തിയത്.
2020 ജനുവരിയിലാണ് പാലത്തായിയിൽ ഒമ്പതുവയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങിയിരുന്നു. പ്രതിയെ പിടിക്കാൻ വൈകുന്നതിൽ പൊലീസിനെതിരെ വിമർശനമുയർന്നു. പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നില്ലെന്നും പെൺകുട്ടിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും ആയിരുന്നു പൊലീസിന്റെ വാദം.
പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ സംഘത്തിന്റെയും കണ്ടെത്തൽ.
തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് മൂന്നാമത്തെ സംഘം കേസ് ഏറ്റെടുത്തത്. ഐ.ജി ഇ.ജെ. ജയരാജിന്റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കിയത്.
രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യവും സൂക്ഷ്മമായും ശാസ്ത്രീയമായും അന്വേഷിച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. തലശ്ശേരി പോക്സോ കോടതിയിലാണ് കേസ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |