കൊച്ചി: ദേശീയ നേതൃത്വത്തിന്റെ മാർഗരേഖ ചർച്ച ചെയ്യാൻ ഇന്ന് ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരും. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ വിവാദ വിഷയങ്ങളിലുൾപ്പെടെ സ്വീകരിക്കേണ്ട നിലപാടുകളും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കും. മുൻ സംസ്ഥാന പ്രസിഡന്റുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവരാണ് പങ്കെടുക്കുക.
ഗ്രൂപ്പ് പോരിനെതിരെ താക്കീത്
തിരഞ്ഞെടുപ്പ് ഫണ്ട് പോലും ചർച്ചയായതിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് പോരാണെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും കേന്ദ്ര നേതൃത്വം മാർഗരേഖയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അച്ചടക്ക കാര്യത്തിൽ വിട്ടു വീഴ്ചയില്ല. സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ ഒ.ബി.സി മോർച്ച നേതാവിനെതിരെ നടപടി വന്നത് ഇതിന്റെ ഭാഗമാണ്. നടപടിക്ക് വിധേയനായ ആൾ ഔദ്യോഗിക പക്ഷത്തോടൊപ്പം നിൽക്കുന്ന നേതാവായിട്ടും നടപടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചയിൽ നിന്ന് മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളും മാർഗരേഖയിലുണ്ട്. കൊവിഡ് കാലത്ത് കേന്ദ്ര നേതൃത്വം രൂപംനൽകിയ സേവാ ഹി സങ്കേതൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കേരളത്തിൽ നടന്നതിനെക്കുറിച്ചുള്ള വിലയിരുത്തലുണ്ടാകും. സഹകരിക്കാത്ത നേതാക്കളും ഘടകങ്ങളും വിശദീകരണം നൽകേണ്ടി വരും.
കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടും പൊലീസ് നടപടികളും യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് ഓൺലൈനല്ലാതെ യോഗം ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |