കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചേർന്ന ആദ്യ ആർ.എസ്.എസ് - ബി.ജെ.പി സംയുക്ത നേതൃയോഗത്തിൽ വെല്ലുവിളികളെ ഒന്നിച്ച് നേരിടാൻ തീരുമാനം. ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിലെ പുനഃസംഘടനയ്ക്കു ശേഷമുള്ള ആദ്യ സംയുക്ത യോഗമായിരുന്നു ഇത്.
ബി.ജെ.പി കോർ കമ്മിറ്റിയും സംസ്ഥാന ഭാരവാഹിയോഗവും ചേർന്ന് നടത്തിയ തിരഞ്ഞെടുപ്പ് വിലയിരുത്തലും യോഗം ചർച്ച ചെയ്തു.
തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ വ്യക്തമായ ആസൂത്രണത്തോടെ ബി.ജെ.പിക്കെതിരെ നീങ്ങുന്നതായി യോഗം വിലയിരുത്തി. ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കണം. കള്ളക്കേസുകൾ നേരിടുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
ജെ.പി.നഡ്ഢ, ബി.എൽ.സന്തോഷ്, അരുൺ സിംഗ് തുടങ്ങിയ കേന്ദ്രനേതാക്കളുമായി നടത്തിയ ചർച്ചകൾ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിച്ചു.
ആർ.എസ്.എസ് നേതാക്കളായ കെ.കെ.ബലറാം, ഹരികൃഷ്ണകുമാർ, പി.എൻ. ഈശ്വരൻ, എം.രാധാകൃഷ്ണൻ, കെ.പി.രാധാകൃഷ്ണൻ, പ്രസാദ് ബാബു, ബി.ജെ.പി നേതാക്കളായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, എം.ടി രമേശ്, എ.എൻ.കൃഷ്ണൻ, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ തുടങ്ങിയവരും പങ്കെടുത്തു.
തീരുമാനങ്ങൾ
• പ്രവർത്തകർക്ക് ആശയപരമായ ശക്തിയേകാൻ പഠനശിബിരങ്ങൾ നടത്തും.
• സമുദായ സംഘടനകളെ കൂടെ നിർത്താൻ പദ്ധതികൾക്ക് രൂപം നൽകും.
• പ്രതിസന്ധികളിൽ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണം.
• ഭിന്നതകളും പരസ്യ വിമർശനവും ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |