കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്നലെ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ചർച്ച ചെയ്യാനായിരുന്നു നെടുമ്പാശേരി ഗോൾഫ് വ്യൂവിലെ യോഗം. തോൽവിയുടെയും പാർട്ടി സ്വീകരിച്ച നിലപാടുകളുടെയും പേരിൽ സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രനെയും സംഘടനാ സെക്രട്ടറി എം. ഗണേശനെയും അംഗങ്ങൾ പലരും കുറ്റപ്പെടുത്തി.
എറണാകുളത്തുണ്ടായിട്ടും മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ യോഗത്തിൽ പങ്കെടുത്തില്ല. കോർ കമ്മിറ്റി യോഗം തീരും മുമ്പേ ജില്ല വിട്ടുപോയി. ഒ. രാജഗോപാലും പെട്ടെന്ന് യോഗത്തിൽ നിന്ന് മടങ്ങി. കുറച്ചുനാളായി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന സഹസംഘടനാ സെക്രട്ടറി സുഭാഷ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, പി. സുധീർ, സി. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
സംഘടനയിൽ
അഴിച്ചുപണി
ബി.ജെ.പി സംസ്ഥാന, ജില്ലാ തലങ്ങളിലും അഴിച്ചുപണിക്ക് സാദ്ധ്യത. പകുതിയോളം ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നതു സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായി. 14 റവന്യൂ ജില്ലകൾക്ക് പകരം 20 സംഘടനാ ജില്ലകളും 200 മണ്ഡലങ്ങളും രൂപീകരിക്കാനാണ് ആലോചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിച്ച യോഗം രാത്രി ഒമ്പതരയ്ക്കും അവസാനിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |