തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കുന്നുകുഴി മുൻ കൗൺസിലർ ഐ. പി. ബിനുവിന്റെ നേതൃത്വത്തിൽ ആക്രമിച്ച കേസ് പിൻവലിക്കാൻ സർക്കാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ബാലചന്ദ്ര മേനോനാണ് ഹർജി ഫയൽ ചെയ്തത്.
കേസ് പിൻവലിക്കുന്നതിൽ തർക്കമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ബി.ജെ.പി ഓഫീസ് ജീവനക്കാരനായ വിനീതിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസുമായി പോയാൽ തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ വാദം . പ്രതികളുടെ വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും എട്ട് പ്രതികൾ ഉണ്ടായിരുന്ന കേസിൽ ഇപ്പോൾ ആറ് പ്രതികളേ ഉളളൂ എന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഐ. പി. ബിനുവിനെ കൂടാതെ എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൻ സാജ് കൃഷ്ണ, എസ്.എഫ്.ഐ നേതാക്കളായ സുകേശ്, ജെറിൻ എന്നിവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ജില്ലയിലെ സി.പി.എം- ബി.ജെ.പി സംഘർഷമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമായിരുന്നു പോലീസ് റിപ്പോർട്ട്.
ഐരാണിമുട്ടം ഹോമിയോ കോളേജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷത്തിന്റെ ഭാഗമായാണ് കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ചത്. അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുളളവരുടെ ആറ് കാറുകളും ഓഫീസിലെ ജനൽ ചില്ലുകളും തകർത്തിരുന്നു. 2017 ജൂലൈ 28ന് പുലർച്ചെ 1.15 നായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |