തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഗുരുവായൂർ ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രളയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ഗുരുവായൂർ ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. എന്നാൽ ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിക്കോ കൈമാറാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ കാണിക്ക പണം എടുത്തല്ല ദേവസ്വം ചെയർമാൻ കേസ് നടത്തേണ്ടതെന്നാണ് ബി.ജെ.പിയുടെ വാദം. ദേവസ്വത്തിന്റെ പണം എടുത്ത് ഭഗവാനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ചെയർമാൻ ഗുരുവായൂരിൽ ആദ്യമാണെന്ന് ബി.ജെ.പി. നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. എന്നാൽ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് ദേവസ്വത്തിന്റെ നിലപാട്.
അപ്പീൽ അനാവശ്യമെന്ന് വി.എച്ച്.പി
കൊച്ചി: 10 കോടി രൂപയുടെ ദുരിതാശ്വാസനിധി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത് അനാവശ്യമെന്ന് വിശ്വഹിന്ദു പരിഷത്ത്.
ഗുരുവായൂർ ദേവസ്വം സ്വത്തുക്കളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയിൽ പരിപാലനച്ചുമതല മാത്രമുള്ള ദേവസ്വം, ക്ഷേത്രാവശ്യങ്ങൾക്കല്ലാതെ ഫണ്ട് വിനിയോഗിച്ചത് തെറ്റാണെന്നുമാണ് ഹൈക്കോടതി വിധിച്ചത്. അതിനെതിരെ ഭക്തരുടെ കാണിക്കപ്പണം ഉപയോഗിച്ച് സുപ്രീം കോടതിയിൽ അപ്പീൽ പോയ ദേവസ്വത്തിന്റെ നടപടി ധൂർത്തും ഭക്തരോടുള്ള വെല്ലുവിളിയുമാണ്. ഹൈന്ദവ ആരാധനാലയങ്ങളടെ സ്വത്ത് ക്ഷേത്രകാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് നിയമ പോരാട്ടം നടത്തും. സുപ്രീം കോടതിയിലെ അപ്പീലിൽ കക്ഷിചേരുന്ന കാര്യത്തിലും നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |