SignIn
Kerala Kaumudi Online
Saturday, 20 April 2024 9.28 AM IST

ജനപ്രതിനിധികൾക്കെതിരായ കള്ളപ്പണ കേസ്, അനുവദിക്കില്ല, അലംഭാവം

medical-fees-supreme-cour

ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരെയുള്ള കള്ളപ്പണ കേസുകൾ അന്വേഷിക്കുന്നതിൽ സി.ബി.ഐയും ഇ.ഡിയും ഉൾപ്പെടെ പുലർത്തുന്ന അലംഭാവവും മെല്ലപ്പോക്കും അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ എന്നീ ഏജൻസികൾ കാലതാമസമെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമ‌ർപ്പിക്കാൻ കേന്ദ്രത്തിന് നി‌ർദ്ദേശവും നൽകി.

ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അടിയന്തരവാദം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിമർശനം.

ഇ.ഡിയും സി.ബി.ഐയും സമർപ്പിച്ച റിപ്പോർട്ടുകളിൽ ഞങ്ങൾ അസംതൃപ്തരാണ്. 10 -15 വർഷം പഴക്കമുള്ള കേസുകളിൽ പോലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 51 എം.പിമാർക്കെതിരെയും 71 എം.എൽ.എ അല്ലെങ്കിൽ എം.എൽ.സിമാർക്കെതിരെയും കേസുകൾ നിലനിൽക്കുന്നു. ഒരാൾക്കെതിരെ തന്നെ പല കേസുണ്ട്. ഇതിൽ 8 -10 വർഷം പഴക്കമുള്ള 28 എണ്ണത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. സി.ബി.ഐയിൽ 2010 മുതലുള്ള 121 കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 58 എണ്ണം വധശിക്ഷയോ ജീപര്യന്തമോ വരെ ലഭിക്കാവുന്നവയാണ്. 37 കേസുകളിൽ അന്വേഷണം ആരംഭിച്ചിട്ടുപോലുമില്ലെന്നും കോടതി നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ ജനപ്രതിനിധികളുടെ സ്വത്ത് കണ്ടുകെട്ടിയിട്ട് എന്ത് പ്രയോജനം. നിങ്ങളുടെ ആത്മവീര്യം കെടുത്തുകയല്ല, ജഡ്ജിമാരെ പോലെ നിങ്ങൾക്കും ജോലിഭാരം അധികമാണ്. എല്ലാവർക്കും സി.ബി.ഐ അന്വേഷണം വേണംതാനും. എങ്കിലും മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം - ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

ഇ.ഡിയുടെ കേസുകളിൽ വിദേശരാജ്യങ്ങളിൽ നിന്നടക്കം വിവരശേഖരണം ആവശ്യമായി വരുന്നതിലാണ് കാലതാമസം നേരിടുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.

കാലതാമസത്തിന്റെ കാരണം

കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിന്റെ കാരണം പഠിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി എന്ന നിർദ്ദേശം കേസിലെ അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ മുന്നോട്ടുവച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഇ.ഡി ഡയറക്ടർ, സി.ബി.ഐ ഡയറക്ടർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സുപ്രീംകോടതി നിയോഗിക്കുന്ന ജില്ലാ ജഡ്ജിക്ക് താഴെയല്ലാത്ത റാങ്കുള്ള ജുഡിഷ്യൽ ഓഫീസർ എന്നിവരടങ്ങുന്നതാവണം സമിതി. ഇതിൽ സോളിസിറ്റർ ജനറലിന്റെ വിശദീകരണം സുപ്രീംകോടതി ആരാഞ്ഞു. കേസുകളിൽ ദിനംപ്രതി വാദമാണ് അമിക്കസ് ക്യൂറി നിർദ്ദേശിക്കുന്നത്.

381 കേസുകൾ കേരളത്തിൽ

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ കോടതികളിലായി നിലവിലെയും മുൻപത്തെയും, എം.പി - എം.എൽ.എമാർക്കെതിരെ 381 കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറിയുടെ റിപ്പോ‌ട്ടിൽ വ്യക്തമാക്കുന്നു. 11 കേസുകളിൽ ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. 36 കേസുകൾ സെക്‌ഷൻ 321 പ്രകാരം കഴിഞ്ഞ മാസം 31ന് മുൻപ് പിൻവലിച്ചു. എന്നാൽ ജനപ്രതിനിധികളുടെ പേര്,​ കേസുകളുടെ സ്വഭാവം എന്നിവ റിപ്പോർട്ടിലില്ല.


പിൻവലിക്കാനാവില്ല
ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സർക്കാരുകൾക്ക് പിൻവലിക്കാനാകില്ലെന്ന് കേരള നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ വാദത്തിനിടയിലും ഇക്കാര്യം പരാമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.