തിരൂർ: ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരൂർ ഏഴൂർ സ്വദേശിയായ 62കാരന്റെ ഇടത്തേ കണ്ണ് നീക്കം ചെയ്തു. ഏഴൂർ ഗവ. ഹൈസ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്ദുൾ ഖാദറാണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുന്നത്. മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാദ്ധ്യത കണ്ടാണ് കണ്ണ് നീക്കം ചെയ്തത്.
മലപ്പുറത്ത് ആദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 22നാണ് അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. 25ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ ന്യൂമോണിയയും സ്ഥിരീകരിച്ചു. ന്യൂമോണിയ ഭേദപ്പെട്ടതിനെ തുടർന്ന് മേയ് മൂന്നിന് ഡിസ്ചാർജ്ജ് ചെയ്തു. വീട്ടിൽ സമ്പർക്ക വിലക്കിൽ തുടരുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം ശക്തമായ തലവേദനയും കാഴ്ചയ്ക്ക് മങ്ങലും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തുടർന്ന് കൂടുതൽ ചികിത്സാസൗകര്യമുള്ള കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്രുകയായിരുന്നു. വലത്തേ കണ്ണിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.
ഒരാഴ്ചത്തെ ചികിത്സയ്ക്ക് 6.25 ലക്ഷം രൂപ ചെലവായെന്ന് മകൻ ജുനൈദ് പറഞ്ഞു. ഇനിയും നാളുകൾ ആശുപത്രിയിൽ കഴിയേണ്ടി വന്നേക്കും.
കൊവിഡാനന്തരം സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണിപ്പോൾ ബ്ലാക്ക് ഫംഗസ് രോഗം കണ്ടുവരുന്നത്. പ്രമേഹ ബാധിതനാണ് ഖാദർ. മലപ്പുറം ജില്ലയിൽ കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുന്ന സാഹചര്യമില്ലെന്നും പകർച്ചവ്യാധിയല്ലെന്നതിനാൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |