തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ബി.ജെ.പി സംഘടനാ സെക്രട്ടറി ഗീരീഷും ഓഫീസ് സെക്രട്ടറി എം. ഗണേഷും ഇന്നലെ തൃശ്ശൂർ പൊലീസ് ക്ലബിൽ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇരുവരും അസൗകര്യം അറിയിച്ചതിനാൽ രണ്ടു ദിവസത്തെ സാവകാശം അന്വേഷണ സംഘം അനുവദിച്ചു.
അതേസമയം, കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്നും ആലപ്പുഴ സ്വദേശി കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നും ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് എന്നിവരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കർത്ത ആരെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് നൽകും.
ഇതിനിടെ, കുഴൽപ്പണക്കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടനെ ഏറ്റെടുത്തേക്കും. പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റിന് മാത്രമേ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൈമാറുക.
വരും ദിവസങ്ങളിൽ കൂടുതൽബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പണം വന്നത് കർണ്ണാടകയിലെ ബി.ജെ.പി ബന്ധമുള്ള കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്തമായി. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് വാഹനാപകടമുണ്ടാക്കി കൊടകരയിൽ വെച്ച് കാറിലുണ്ടായിരുന്ന പണം കവർന്നത്. 19 പ്രതികളെ അറസ്റ്റ് ചെയ്തു.
ജില്ലാഘടകത്തിൽ പടലപ്പിണക്കം
കുഴൽപ്പണ തട്ടിപ്പ് സംബന്ധിച്ച് ബി.ജെ.പി തൃശൂർ ജില്ലാ ഘടകത്തിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും മുറുകി. പണം തട്ടാനുള്ള നീക്കം ജില്ലാ നേതാക്കളിൽ ചിലർ അറിഞ്ഞിരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ പടലപ്പിണക്കം തുടങ്ങി. മൂന്ന് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ, പാർട്ടിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ആർ.എസ്.എസിനും അമർഷമുണ്ട്. വിഷയത്തിൽ ആർ.എസ്.എസ് ഇടപെട്ടേക്കും. ഭാരവാഹികളെ മാറ്റി മുഖം രക്ഷിക്കണമെന്ന നിർദ്ദേശവും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |