കോഴിക്കോട്: 15 തൊഴിലാളികളുമായി ബേപ്പൂർ തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയി കാണാതായ അജ്മീർ ഷാ ബോട്ട് ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിൽ കണ്ടെത്തി.10 തമിഴ്നാട്ടുകാരും 4 ബംഗാൾ സ്വദേശികളുമടങ്ങിയ സംഘം സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെടുന്നതോടെ കരയ്ക്കടുപ്പിക്കാനാവുമെന്നും തീരദേശ പൊലീസ് മേധാവി ഐ.ജി പി.വിജയൻ പറഞ്ഞു.രണ്ട് ദിവസം മുമ്പ് വരെ ബോട്ടുടമ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ ആയതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. മംഗലാപുരം ഭാഗത്തോ ഗോവൻ തീരത്തിനോടടുത്തോ അപകടത്തിൽ പെട്ടിരിക്കാം എന്ന നിഗമനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ബോട്ട് കണ്ടെത്തിയത്.
ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും കാലാവസ്ഥ അനുകൂലമാവുമ്പോൾ ബോട്ട് കരയ്ക്കടുക്കുമെന്നും വിഷയത്തിൽ ഇടപെട്ട എല്ലാവരോടും നന്ദിയുണ്ടെന്നും അഡ്വ.പി.എ മുഹമ്മദ് റിയാസ് എം.എൽ.എ പറഞ്ഞു.
അതേസമയം 10ന് ബേപ്പൂരിൽ നിന്ന് പോയ മിലാന്റ് - 3 എന്ന ബോട്ട് ഗോവൻ തീരത്തോടടുത്ത് എൻജിൻ തകരാറിലായ നിലയിൽ കണ്ടെത്തിയതായും വിവരം ലഭിച്ചു. വൈകാതെ ഇത് കരയ്ക്കടുപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പൊലീസ് ഐ.ജി പി.വിജയൻ, കോസ്റ്റ്ഗാർഡ് ഐ.ജി ശ്രീജെന തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |