മാന്നാർ: ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെ ഇന്നലെ രാവിലെ 8.05ന് അച്ചൻകോവിലാറ്റിലെ വലിയപെരുമ്പുഴക്കടവിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ചെന്നിത്തല സൗത്ത് പതിനേഴാം വാർഡ് ആഴാത്ത്പടി പരിയാരത്ത് സതീശൻ- കല ദമ്പതികളുടെ ഏകമകൻ ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിൽ വിജയകുറുപ്പിന്റെ മകൻ വിനീഷ് (35) എന്നിവരാണ് മരിച്ചത്. കാണാതായ ചെന്നിത്തല കിഴക്കേവഴിമുറി വൃന്ദാവനത്തിൽ രാകേഷിനായി (45) നാവികസേന, സ്‌കൂബാ ടീം, ഫയർഫോഴ്സ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.
ഇന്നത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനു മുൻപായി ചെന്നിത്തല പള്ളിയോടക്കടവിൽ വഴിപാടുകൾ സ്വീകരിച്ച് കർപ്പൂരാരാധനയ്ക്കുശേഷം ആറന്മുള ദർശനത്തിനുള്ള ഭക്തജനങ്ങൾ പള്ളിയോടത്തിൽ കയറി അച്ചൻകോവിലാറ്റിൽ പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങിനിടെയാണ് മറിഞ്ഞത്. വഴിപാടായി വള്ളത്തിൽ കയറിയതാണ് ആദിത്യനും വിനീഷും. അറുപതോളം തുഴച്ചിലുകാർക്ക് കയറാവുന്നതാണ് ചെന്നിത്തല തെക്ക് 93 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പള്ളിയോടം. അപകടസമയം ആളെണ്ണം കൂടുതലായിരുന്നു. എൺപത് കിലോമീറ്റർ അകലെയാണ് വള്ളം കളി. ആചാരപരമായി കുറച്ചുദൂരം തുഴഞ്ഞശേഷം ബോട്ടിന്റെ സഹായത്തോടെയാണ് കൊണ്ടുപോകുന്നത്. ദുരന്തം നടന്നത് ആലപ്പുഴ ജില്ലയിലും ജലോൽസവം പത്തനംതിട്ട ജില്ലയിലുമാണ്.
മന്ത്രിമാരായ വീണാജോർജ്ജ്, പി.പ്രസാദ്, എം.എൽ.എമാരായ സജി ചെറിയാൻ, എം.എസ്.അരുൺകുമാർ, കളക്ടർ കൃഷ്ണതേജ എന്നിവർ സ്ഥലത്തെത്തി. എസ്.പി ജി.ജയദേവ്, അഡിഷണൽ എസ്.പി ആർ.ഡി. അജിത്, ഡിവൈ.എസ്.പിയുടെ ചാർജുള്ള ബിനുകുമാർ, ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു, മാന്നാർ സി.ഐ ജി.സുരേഷ്‌കുമാർ, വെണ്മണി സി.ഐ നസീർ, എസ്.ഐമാരായ അഭിലാഷ്, അഭിരാം എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ്‌സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ വീട്ടിലെത്തിച്ച ആദിത്യന്റെ മൃതദേഹം ഇന്ന് രാവിലെ 11 നു സംസ്കരിക്കും. വിനീഷിന്റെ മൃതദേഹം ഇടപ്പോൺ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. മാതാവ്: രമ. ഭാര്യ: മായ. മക്കൾ: ദേവയാൻ (2), ദേവാത്മിക (7മാസം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |