തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, അടുത്ത വ്യാഴാഴ്ച മുതൽ ജീവനക്കാർക്ക് ശമ്പളം, ബോണസ്, അഡ്വാൻസ്, ഉത്സവബത്ത, വിവിധ പെൻഷനുകൾ തുടങ്ങിയവ അടക്കം നൽകാൻ സർക്കാരിനു വേണ്ടത് 8500 കോടി. ഓണനാളുകൾ അടുക്കുമ്പോൾ ചെലവ് വീണ്ടും കൂടും. നിലവിലെ ബാദ്ധ്യതകൾകൂടി ചേർത്താൽ 500 കോടി അധികം വേണം. മൊത്തം 9000 കോടി. അതിനിടെ, ശമ്പളം നൽകാൻപോലും കഴിയാതെ കുഴങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകേണ്ടിവന്നാൽ വീണ്ടും ബാദ്ധ്യത കൂടും.
കഴിഞ്ഞയാഴ്ച 1000കോടി വായ്പയെടുത്തു. ഇൗയാഴ്ച 3000 കോടി കൂടി എടുക്കും. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചതിനാൽ കൂടുതൽ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് സർക്കാർ. ശമ്പളത്തിനും പെൻഷനും മാത്രം 5500കോടി വേണം. ഇതിനുപുറമേ, കഴിഞ്ഞ വർഷത്തെ നിരക്ക് കണക്കാക്കിയാൽ ബോണസും ഉത്സവബത്തയും അഡ്വാൻസുമൊക്കെ നൽകാൻ 900 കോടി. സാമൂഹ്യ സുരക്ഷാപെൻഷൻ ഒരുമാസത്തെ മുൻകൂർ ഉൾപ്പെടെ ശരാശരി 3200 രൂപാവീതം 52ലക്ഷം പേർക്ക് നൽകണം. ഇതിന് 2100 കോടി.
കടമെടുക്കാൻ കുരുക്ക്
വായ്പാ കാര്യത്തിൽ കേന്ദ്രം നിയന്ത്രണം കടുപ്പിച്ചതോടെ അത്യാവശ്യങ്ങൾക്കുപോലും കടമെടുക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തിന്. കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ പൊതുവായ്പയുടെ കണക്കിൽപ്പെടുത്തുമെന്ന നിലപാടിൽ കേന്ദ്രം അയവ് വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഡിസംബർ വരെ 17,936 കോടി കടമെടുക്കാൻ മാത്രമാണ് അനുമതി. ഇതിൽ 8000കോടി എടുത്തുകഴിഞ്ഞു. അതിനാൽ ഒാണത്തിന് എടുക്കേണ്ടിവരുന്ന വായ്പ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മറ്റ് മാർഗങ്ങളിൽ നിന്ന് സമാഹരിച്ച തുക കണക്കാക്കിയതിനുശേഷം മാത്രം അതേക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് നിർദ്ദേശം. ചെലവുകുറയ്ക്കുന്നതും പരിഗണനയിലാണ്.
ബോണസിൽ തീരുമാനം തിങ്കളാഴ്ച?
സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. കഴിഞ്ഞവർഷം 4000 രൂപ ബോണസും പരിധി കഴിഞ്ഞവർക്ക് 2750 രൂപ ഉത്സവബത്തയുമാണ് നൽകിയത്. 15,000 രൂപ വീതം അഡ്വാൻസും നൽകി. പാർട്ട്ടൈം കണ്ടിജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 5000 രൂപയായിരുന്നു അഡ്വാൻസ്. ഇത്തവണയും സമാനമായ നിരക്കിൽ നൽകാനാണ് ധനവകുപ്പിന്റെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |