കോഴിക്കോട്: 'പെൺകുട്ടികളെ ശല്യം ചെയ്യാനും കടന്നുപിടിക്കാനും ശ്രമിച്ചാൽ ഇങ്ങനെയിരിക്കും. പ്രതിരോധിക്കാൻ കഴിവുള്ള ഒരുപാടു പേരുണ്ട് ഇപ്പോൾ..' കോഴിക്കോട് നഗരമദ്ധ്യത്തിൽ തന്നെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടേതാണ് ഈ വാക്കുകൾ. തൈക്കോണ്ടോ അഭ്യസിക്കുന്നതിന്റെ ആത്മബലം കുറച്ചൊന്നുമല്ല.
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ആദ്യം തനിക്കു നേരെയാണ് അയാൾ കൈവച്ചത്. തൊട്ടടുത്ത നിമിഷത്തിൽ കൂട്ടുകാരിയുടെ നേർക്കായി. ആദ്യമൊന്ന് പതറിയെങ്കിലും പെട്ടെന്നു ധൈര്യം വീണ്ടെടുത്തു. ഓടി രക്ഷപ്പെടാൻ നോക്കിയ അയാളുടെ പിറകെയോടി. ഷർട്ടിന്റെ കോളറിൽ പിടിമുറുക്കിയതോടെ അടിതെറ്റി അയാൾ ഫുട്പാത്തിലേക്ക് വീണതും പൂട്ടിട്ടു. അപ്പോഴേക്കും നാട്ടുകാർ കൂടി. പിറകെ പൊലീസെത്തിയെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ.പെൺകുട്ടിയുടെ പിതാവ് സ്റ്റേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായിരുന്നു. അതേസമയം, അറസ്റ്റിലായ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡർ വളയം ഭൂമിവാതുക്കൽ കളത്തിൽ ബിജുവിനെ (31) റിമാൻഡ് ചെയ്തു.
മന്ത്രി അഭിനന്ദിച്ചു
ശല്യപ്പെടുത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടിയ പെൺകുട്ടിയെ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. വീഡിയോ കാളിൽ വിളിച്ചായിരുന്നു മന്ത്രി അഭിനന്ദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |