# കൊട്ടാരക്കര താലൂക്ക്
ഓഫീസിൽ കോഴ മാഫിയ
# പണം ഇടപാട് താത്കാലിക
ഡ്രൈവർ മുഖാന്തരം
കോഴയ്ക്ക് ചുക്കാൻ പിടിച്ച താത്കാലിക െെഡ്രവറെ പിരിച്ചുവിടും
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ഓഫീസിൽ തഹസീൽദാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കോഴ സംഘം കുടുങ്ങി.
കേസിൽ കിടക്കുന്ന ക്വാറി വാങ്ങുന്നതിന് സഹായം നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസീൽദാർ (ഇൻസ്പെക്ഷൻ) വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ അന്വേഷണ വിധേയമായി റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾസസ്പെൻഡ് ചെയ്തു. സംഘത്തിലെ താത്കാലിക ഡ്രൈവറായ മറ്റൊരു മനോജിനെ അടിയന്തരമായി പിരിച്ചുവിടും.പണം ഇടപാടുകൾ ഉറപ്പാക്കിയിരുന്നത് ഇയാൾ മുഖാന്തരമാണ്.
ഉദ്യോഗസ്ഥർക്കെതിരെ റവന്യു, വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രി കെ.രാജന്റെ നിർദ്ദേശാനുസരണം റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ഇഷ്ടിക കമ്പനി നടത്തിപ്പിന് റവന്യൂവകുപ്പിന്റെ പാസ് കിട്ടാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന
കൊട്ടാരക്കര കുളക്കട ശ്രീനിലയത്തിൽ കെ.ജെ.രാധാകൃഷ്ണപിള്ളയുടെ പരാതിയാണ് അന്വേഷണം തുടങ്ങാൻ കാരണം.
കുമ്മിൾ വില്ലേജിലെ ക്വാറി വാങ്ങാൻ താല്പര്യമുള്ള വ്യക്തിയുടെ ഏജന്റ് എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥൻ തഹസീൽദാറെ സമീപിച്ചത്. എല്ലാവരെയും സഹായിക്കുന്ന നിലപാടാണ് തനിക്കെന്നും പണം വാങ്ങാറുണ്ടെന്നും തഹസീൽദാർ തുറന്നു പറയുകയായിരുന്നു. പണത്തിന്റെ കാര്യം ഡ്രൈവർ മനോജിനെ വിളിച്ച് ഉറപ്പാക്കാനും പറഞ്ഞു. ക്വാറിയുടെ കരം അടച്ച രസീത് വാട്സ് ആപ്പ് ചെയ്തു തന്നാൽ വിശദവിവരങ്ങൾ അറിയിക്കാമെന്ന് ഡെപ്യൂട്ടി തഹസീൽദാർ അനിൽകുമാറും അറിയിച്ചു.
തഹസീൽദാർക്ക് ഏഴര ലക്ഷവും ഡെപ്യൂട്ടി തഹസീൽദാർ ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥർക്ക് രണ്ടര ലക്ഷവും ചേർത്ത് പത്തു ലക്ഷം രൂപയാണ് മനോജ് ആവശ്യപ്പെട്ടത്.
22 ലക്ഷം കോഴ:
എസ്.എച്ച്.ഒയ്ക്കും എസ്.ഐക്കും സസ്പെൻഷൻ
തിരൂർ: ക്വാറികളിലേക്ക് സ്ഫോടക വസ്തുക്കൾ അനധികൃതമായി എത്തിക്കുന്ന ഏജന്റിൽ നിന്ന് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വളാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ പി.ബി. ബിന്ദുലാൽ (48), എസ്.എച്ച്.ഒ യു.എച്ച്. സുനിൽദാസ് (53) എന്നിവരെ ഉത്തരമേഖലാ ഐ.ജി കെ.സേതുരാമൻ സസ്പെൻഡ് ചെയ്തു.
മലപ്പുറം എസ്.പി എസ്.ശശിധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭീഷണിപ്പെടുത്തി പണം തട്ടൽ, ക്രിമിനൽ ഗൂഢാലോചന വകുപ്പുകളാണ് ചുമത്തിയത്.
എസ്.ഐ ഒന്നാംപ്രതിയും എസ്.എച്ച്.ഒ രണ്ടാംപ്രതിയുമാണ്. എസ്.എച്ച്.ഒ ഒളിവിലാണ് . ഗുരുവായൂരിലെ വീട് പൂട്ടിക്കിടക്കുകയാണ്.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.ഐ ബിന്ദുലാൽ, ഇടനിലക്കാരനായ പാലക്കാട് തിരുവേഗപ്പുറ പൊന്നത്തൊടി അസൈനാർ (39) എന്നിവരെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |