SignIn
Kerala Kaumudi Online
Thursday, 28 March 2024 8.32 PM IST

ബി.എസ്.എൻ.എൽ തകർക്കാനുള്ള നീക്കം ചെറുക്കും

bsnl

 ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയൻ പത്താം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തിരശീലയുയരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം. പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ ആസ്‌തികളും കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര നയത്തിന്റെയും തീരുമാനത്തിന്റെയും പശ്ചാത്തലവുമുണ്ട്.

പുതിയ മന്ത്രാലയങ്ങൾക്കു കീഴിലുള്ള ഇരുപതിനം ആസ്‌തികൾ വിറ്റ് ആറു ലക്ഷം കോടി രൂപ സമാഹരിക്കാനായി നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ ലൈൻ എന്ന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നു. ബി.എസ്.എൻ.എല്ലിന്റെയും, എം.ടി.എൻ.എല്ലിന്റെയും 14,​197 ടവറുകളും ഭാരത് നെറ്റിന്റെ 2.86 ലക്ഷം കി.മീറ്റർ ഒപ്‌‌റ്റിക്കൽ ഫൈബറും വില്പനയിൽ ഉൾപ്പെടും. ബി.എസ്.എൻ.എല്ലിന്റെ വരുമാനത്തിൽ നിന്ന് പടുത്തുയർത്തിയതാണ് ഈ ടവറുകളെല്ലാം. ഇവ കൈമാറുന്നതോടെ സ്ഥാപനത്തിന്റെ നിലനില്പു തന്നെ ചോദ്യംചെയ്യപ്പെടും.

രാജ്യത്ത് ഈ സാമ്പത്തിക വർഷം തന്നെ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് പ്രഖ്യാപനം. എന്നാൽ 5 ജി സേവനങ്ങൾ നല്കാൻ സ്വകാര്യ കമ്പനികൾക്കു മാത്രമായിരിക്കും അവസരം. ബി.എസ്.എൻ.എല്ലിന്റെ പുനരുദ്ധാരണത്തിന് പ്രഖ്യാപിച്ച പാക്കേജിലൂടെ 78,​569 ജീവനക്കാരെ പുറത്താക്കാൻ കാണിച്ച വ്യഗ്രത മറ്റു നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രം കാണിക്കുന്നില്ല. 4 ജി സേവനം പോലും സ്വപ്നം മാത്രമായി ശേഷിക്കുകയാണ്. 4 ജി ഉപകരണങ്ങൾ വാങ്ങുന്നതിനും നെറ്റ്‌‌‌വർക്ക് വികസിപ്പിക്കുന്നതിനും നൽകിയ ടെണ്ടർ സർക്കാർ തന്നെ ഇടപെട്ട് റദ്ദുചെയ്യുന്നു. പകരം തദ്ദേശീയ കമ്പനികളെ ഉൾപ്പെടുത്തി നെറ്റ്‌വർക്ക് വികസിപ്പിക്കാൻ ആവശ്യപ്പെടുന്നു.

ആഗസ്റ്റ് മാസത്തോടെ 4 ജി സേവനം ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ ഈ പ്രഖ്യാപനം ജലരേഖയാകുമെന്നതിൽ സംശയമില്ല. വി.ആർ.എസ് നടപ്പാക്കിയതു മൂലം ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ വിഭാഗത്തിലും കസ്റ്റമർ സർവീസ് സെന്ററുകളിലും പ്രവർത്തിച്ചിരുന്ന ജീവനക്കാർ പിരിഞ്ഞുപോയി. ഭാവിയിൽ വേണ്ട ജീവനക്കാരെ സംബന്ധിച്ചും മാനേജ്‌മെന്റ് തീരുമാനമെടുത്തു. ഭാവിയിൽ 71,​442 ജീവനക്കാരേ ഉണ്ടാകൂ. നിലവിലുള്ള 198 ബിസിനസ് ഏരിയകൾ 99 ആയി ചുരുങ്ങും.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതന പരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റോ സർക്കാരോ തയ്യാറാവുന്നില്ല. ശമ്പള പരിഷ്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും സ്ഥിതി ആശാവഹമല്ല. ഇപ്പോഴും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. കരാർ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ട ശേഷം,​ ഇപ്പോഴും പണിയെടുക്കുന്ന നാമമാത്രമായ തൊഴിലാളികൾക്ക് 10 മാസമായി കൂലി നൽകുന്നില്ല. ഇതിനെല്ലാമെതിരായ ചെറുത്തുനില്പിന്റെ പ്രഖ്യാപനം കൂടിയാകും,​ കൊല്ലം സമ്മേളനം.

(ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSNL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.