തിരുവനന്തപുരം:ജിയോ പോലുള്ള സ്വകാര്യ ബ്രോഡ്ബാൻഡ് കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ബി.എസ്.എൻ.എല്ലിന്റെ മൂന്ന് ജനപ്രിയ റീചാർജ് പ്ലാനുകൾ നവംബർ 15ഒാടെ പിൻവലിക്കും. ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകുന്ന 775 രൂപയുടെ മൂന്ന് മാസത്തെ പാക്കേജും 275രൂപയുടെ രണ്ടു പ്ളാനുകളും ആണ് ഉപയോക്താക്കളെ നിരാശപ്പെടുത്തി പിൻവലിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് തുടങ്ങിയ ഈ പ്ളാനുകൾക്ക് വൻ ഡിമാൻഡായിരുന്നു. 775 രൂപയുടെ പ്ലാൻ ഇല്ലാതാവുന്നതോടെ 150 എംബി വേഗത നൽകുന്ന ഏറ്റവും കുറഞ്ഞ ബി. എസ്. എൻ. എൽ പ്ലാൻ 999 രൂപയുടേതാവും.
775 രൂപയുടെ പ്ലാനിൽ 75 ദിവസം വാലിഡിറ്റിയും 150 എംബി വേഗതയിൽ 2000 ജിബി ഇന്റർനെറ്റ് സേവനവും അൺലിമിറ്റഡ് കോളും ഡിസ്‌നി + ഹോട്ട്സ്റ്റാർ, ലയൺസ്‌ഗേറ്റ്, ഷമാരോ, സീ 5, സോണിലിവ്, വൂട്ട്, യുപ്പ് ടിവി, ഹംഗാമ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും കിട്ടുമായിരുന്നു. മറ്റൊരുപ്ളാനിനും ഇത്രയും ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല.
ഇൗ പ്ളാനിലൂടെ മൊബൈൽ, ഇന്റർനെറ്റ് മേഖലകളിൽ ജിയോയുടെ വെല്ലുവിളി മറികടക്കാനും രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സേവനദാതാക്കൾക്കൊപ്പം എത്താനും ബിഎസ്എൻഎല്ലിന് കഴിഞ്ഞിരുന്നു.
ജിയോ ഉപയോക്താക്കളുടെ എണ്ണത്തിൽ മുന്നിലെത്തിയിട്ടും ഈ പ്ലാനുകൾ വെല്ലുവിളി ആയിരുന്നു. ജിയോ, എയർടെൽ ബ്രോഡ്ബാൻഡ് സേവനങ്ങളായ ജിയോഫൈബർ, എയർടെൽ എക്‌സ്ട്രീം എന്നിവ എത്താത്ത ഇടങ്ങളിൽ പോലും ബി.എസ്.എൻ.എൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനമുണ്ട്.
പിൻവലിക്കുന്ന 275 രൂപയുടെ ഒരു പ്ലാൻ 60 എംബി വേഗതയിൽ 3300 ജിബി ഡാറ്റ ഒരുമാസത്തേക്ക് നൽകുമ്പോൾ മറ്റൊരു പ്ലാൻ 30 എംബി വേഗതയിൽ 3300 ജിബി ഡാറ്റ രണ്ടുമാസത്തേക്ക് നൽകുന്നു. ഇവ ഒഴിവാക്കുന്നതോടെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും കുറഞ്ഞ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ 329 രൂപയുടെ ഫൈബർ എൻട്രി ആവും. ഇതിൽ 20 എംബി വേഗതയും 1000 ജിബി ഡാറ്റയും മാത്രമേ ലഭിക്കൂ.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് രംഗത്തെ മത്സരം കണക്കിലെടുത്ത് ജനപ്രിയപ്ളാനുകൾ നിലനിറുത്തണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |