തിരുവനന്തപുരം: കൊവിഡ് മൂലം സാമ്പത്തികപ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയ സംസ്ഥാനത്തെ താങ്ങിനിറുത്താൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റിന് കടുപ്പംകൂട്ടേണ്ടിവരും. അടുത്ത ബഡ്‌ജറ്റിനുള്ള നടപടികൾ കഴിഞ്ഞ മാസം തുടങ്ങി. നടപ്പു സാമ്പത്തിക വർഷത്തിന്റെ, സെപ്തംബർ 30 ന് അവസാനിച്ച ആദ്യപകുതിയിലെ ഫലങ്ങൾ ഒട്ടും ആശവഹമല്ല. വരുമാനവർദ്ധനയ്ക്കും ചെലവു കുറയ്ക്കാനും കടുത്ത നടപടികളിലേക്കു കടക്കാനാണ് സർക്കാരിന്റെ ശ്രമം. ബഡ്‌ജറ്റിൽ ഇത് പ്രതിഫലിക്കുമെന്നാണ് സൂചന. ജനങ്ങൾക്ക് ചെലവേറുന്ന തരത്തിലാവുമോ അതെന്നാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർവരെയുള്ള ആറുമാസത്തെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം 30,282 കോടി രൂപയാണ്. 45,000കോടിയോളം വരുമാനമുണ്ടാകേണ്ടിയിരുന്നിടത്ത് കിട്ടിയത് 26,000കോടി മാത്രം. ചെലവ് 60,000കോടിക്കു മേലാണ്. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട ചെലവ് 1.15ലക്ഷം കോടിയാണ്. അത് 1.31ലക്ഷം കോടി കവിയുമെന്നാണ് സൂചന. വായ്പാപരിധി ഉയർത്തുകയോ,കേന്ദ്രം കൈഅയച്ച് സഹായിക്കുകയോ ചെയ്തില്ലെങ്കിൽ വൻ പ്രതിസന്ധിയിലാകും.
ജി.എസ്.ടി വന്നതോടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞു. ചെക്ക് പോസ്റ്റുകൾ ഇല്ലാതയായതോടെ നികുതി സംവിധാനങ്ങളും താളംതെറ്റി. വാറ്റ് സമയത്ത് 621കോടിയുടെ വരുമാനമുണ്ടായിരുന്ന സ്വർണവിപണിപോലും ജി.എസ്.ടി.വന്നതോടെ 220കോടിയിലേക്ക് ചുരുങ്ങി. സമാനസാഹചര്യമാണ് മോട്ടോർവാഹന നികുതിയിലും രജിസ്ട്രേഷനിലും. മദ്യവും ലോട്ടറിയും ഇന്ധനനികുതിയുമാണ് സംസ്ഥാനത്തെ താങ്ങിനിറുത്തുന്നത്.
അടിതെറ്റാൻ അധികബാദ്ധ്യതകൾ
-ശമ്പളപെൻഷൻ പരിഷ്കരണം അധികബാദ്ധ്യത-4,600കോടി രൂപ
സാമൂഹ്യസുരക്ഷാപദ്ധതി ചെലവ്
-രാജ്യത്തെ സംസ്ഥാന ശരാശരി 3,500കോടി രൂപ
-കേരളത്തിൽ -12,000കോടിക്ക് മേൽ
വരുമാനത്തിന്റെ വിനിയോഗം
-ശമ്പളം പെൻഷൻ - 48%
വായ്പ തിരിച്ചടവ്- 18%
ദൈനംദിന ചെലവ് - 30%
വികസനപ്രവർത്തനം- 4%(പുതിയ ബഡ്ജറ്റിൽ ഇത് ഇനിയും കുറഞ്ഞേക്കും)
കിഫ്ബി പ്രതിസന്ധി
അടിസ്ഥാന സൗകര്യവികസനത്തിൽ കിഫ്ബിയാണ് താങ്ങിനിറുത്തുന്നത്. 60000 കോടിയിൽപരം രൂപയുടെ വികസനപദ്ധതികളാണ് കിഫ്ബിയുടെ മേലുള്ളത്. പൂർത്തിയായ പദ്ധതികളിൽ ഏറെയും സേവനമേഖലയിലുമാണ്. വരുമാനവർദ്ധന നൽകുന്നതല്ല ഈ അവസ്ഥ. കൂടുതൽ പദ്ധതികൾ കിഫ്ബിയിൽ ഏൽപ്പിക്കാനാവില്ലെന്ന പ്രതിസന്ധിയും അടുത്ത ബഡ്‌ജറ്റിൽ നേരിടേണ്ടിവരും.
ബഡ്ജറ്റിൽ ഉണ്ടാകാനിടയുള്ളത്
*തസ്തികകൾ വെട്ടിക്കുറയ്ക്കും പുതിയവ സൃഷ്ടിക്കുന്നത് നിയന്ത്രിക്കും
*സേവനനിരക്കുകൾ വർദ്ധിപ്പിച്ച് നികുതിയേതര വരുമാനം കൂട്ടും
*സെസ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ പുതുതായി ഏർപ്പെടുത്തിയേക്കും
*സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കും
*പദ്ധതി ചെലവ് കുറച്ചേക്കും, നികുതി പരിവിൽ കർക്കശനടപടി
*ഭൂമിയുടെ അടിസ്ഥാനവില പരിഷ്കരിച്ചേക്കും, സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടും
*സാമൂഹ്യസുരക്ഷാ പദ്ധതികൾ സൂഷ്മമായി വിലയിരുത്തി ചെലവ് കുറയ്ക്കും
ആശങ്ക
*പെരുകുന്ന കടബാദ്ധ്യത
*കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കലുകൾ
*ജി.എസ്.ടി.നഷ്ടപരിഹാരത്തിലെ അനിശ്ചിതത്വം
*നികുതി വരുമാനം കൂട്ടാൻ മാർഗ്ഗങ്ങളില്ല
കുറയുന്ന തനത് നികുതി(കോടിയിൽ)
2018-19 - 50644
2019-20 -50323
2020-21 - 45272
2021-22 -39475(എസ്റ്റിമേറ്റ്)
പെരുകുന്ന കടം(ലക്ഷം കോടിയിൽ)
2018-19 - 2.35
2019-20 - 2.62
2020-21 - 2.96
2021-22 - 3.27(എസ്റ്റിമേറ്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |