തിരുവനന്തപുരം: പുതിയ ആസ്ഥാന മന്ദിരത്തിന് 60 കോടിയും എൻജിനിയറിംഗ് സ്കൂളുകൾക്ക് 50കോടിയും നീക്കിവച്ച് സാങ്കേതിക സർവകലാശാലയുടെ ബഡ്‌ജറ്റ്. ഗവേഷണ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി. കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്‌പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000 വിദ്യാർത്ഥി പ്രോജക്ടുകൾ എന്നിവയ്ക്ക് മൂന്നുകോടി വീതമുണ്ട്. അഫിലിയേറ്റഡ് കോളേജുകളിലെ പരീക്ഷാനടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക വിദൂര പരീക്ഷാനിരീക്ഷണ സംവിധാനം10 കോടി ചെലവിൽ സജ്ജമാക്കും.
വ്യവസായശാലകളുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്ക് 5 കോടി, ഓൺലൈൻ പരീക്ഷാസംവിധാനത്തിന് 3 കോടി, എൻജിനിയറിംഗ് ഫാബ് ലാബുകൾക്ക് 2 കോടി, ആധുനിക ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾക്കായി ഒരു കോടി വീതം നീക്കിവച്ചു. 566.98 കോടി രൂപ വരവും 614.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ.ബിജുവാണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |